മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു, അന്ത്യം തലശ്ശേരിയിലെ വീട്ടിൽ
Recommended Video
കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരിക്കെയാണ് മരണം. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഗോപാല്‍പേട്ടയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ടിന്റെ അലകള്‍ ഉയര്‍ത്തിയ എരഞ്ഞോളി മൂസ ചികിത്സയില്‍ കഴിയവേ സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. കോഴിക്കോടുളള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു. പിന്നീട് വീട്ടിലേക്ക് ചികിത്സ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ മാപ്പിളപ്പാട്ടിന്റെ ശബ്ദമായിട്ടുണ്ട് എരഞ്ഞോളി മൂസ. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോ അവതരിപ്പിച്ചിട്ടുളള മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയാണ്. അദ്ദേഹം കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു. മാണിക്യ മലരായ പൂവി, മിറാജ് രാവിലെ കാറ്റേ തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ഏറ്റവും പ്രശസ്തമായത്. അഡാര്‍ ലൗ എന്ന ചിത്രത്തില്‍ മാണിക്യ മലരായ പൂവി എന്ന ഗാനം ഉപയോഗിച്ചത് വിവാദമായിരുന്നു.
1940ല്‍ തലശ്ശേരിയിലെ എരഞ്ഞോളിയില്‍ വലിയകത്തെ ആസിയ-അബ്ദു ദമ്പതികളുടെ മകനായിട്ടാണ് എരഞ്ഞോളി മൂസയുടെ ജനനം. ഗ്രാമീണ കലാസമിതികളിലൂടെയും കല്യാണവീടുകളിലെ പാട്ടുപാടിയുമൊക്കെയാണ് എരഞ്ഞോളി മൂസയെന്ന ഗായകന്റെ വളര്‍ച്ച. രണ്ട് വര്‍ഷത്തോളം ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ സംഗീതം പഠിച്ചിരുന്നു. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് അദ്ദേഹം മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായി മാറിയത്. കുഞ്ഞാമിയാണ് ഭാര്യ. സാജിദ, സമീം, സാദിഖ്, നിസാര്‍, നസീറ എന്നിവര്‍ ആണ് മക്കള്‍.












Click it and Unblock the Notifications