കാര്‍ഷിക ഭേദഗതി ബില്‍: താങ്ങുവിലയുടെ കാര്യത്തില്‍ പ്രചരിക്കുന്നത് കെട്ടുകഥകളെന്ന് ബിജെപി
തിരുവനന്തപുരം: രാജ്യത്തെ 23 വിളകളുടെ താങ്ങുവില ശുപാർശ ചെയ്യുന്നത് കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് അതിനാലാണ് കാര്‍ഷിക ഭേദഗതി ബില്ലില്‍ ഇതിനെ കുറിച്ച് ഒന്നും പറയാതിരുന്നതെന്ന് ബിജെപി. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുവാനും, ന്യായവിലയിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ ധാന്യങ്ങൾ ഉറപ്പുവരുത്താനുമായി, കേന്ദ്ര സർക്കാർ ഈ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം വർഷത്തിൽ രണ്ട് പ്രാവശ്യം വിളവിറക്കുന്നതിനു മുൻപ് താങ്ങു വില പ്രഖ്യാപിച്ചു വിളകൾ സംഭരിക്കുന്നുവെന്നും ബിജെപി വ്യക്തമാക്കുന്നു.
ഈ താങ്ങു വില പ്രകാരമാണ് കേന്ദ്രത്തിനു വേണ്ടി എഫ് സി ഐയും, മറ്റ് സംസ്ഥാന ഏജൻസികളും അരി, ഗോതമ്പ് എന്നിവ സംഭരിക്കുന്നത്. കർഷകരിൽ നിന്നുള്ള സംഭരണം ഫലപ്രദമാക്കാൻ എഫ് സി ഐ അതാത് സംസ്ഥാനങ്ങളുടെ കൂടെ ചേർന്ന്, സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന മാർക്കറ്റുകളിൽ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുന്നു. ഇവിടെ വിലപ്പനയ്ക്കായി കൊണ്ടുവരുന്ന വിളകൾ, മുൻകൂട്ടി നിശ്ചയിച്ച താങ്ങുവിലയിൽ ശേഖരിക്കുന്നു. അതിലും കൂടിയ വിലയ്ക്ക് വിൽക്കാൻ അവസരമുണ്ടെങ്കിൽ കർഷകർക്ക് പുറത്ത് വിൽക്കാവുന്നതാണ്.
കാർഷിക വിളകളുടെ താങ്ങുവില നിർണ്ണയിക്കുന്നതിനും കർഷകർക്ക് അവർ അർഹിക്കുന്ന വില വിളകൾക്ക് കിട്ടുന്നതിനും മോദി സർക്കാർ എന്നും മുൻഗണന കൊടുത്തിട്ടുണ്ട്. മുൻ കാലങ്ങളിലെ താങ്ങു വിലകൾ പരിശോധിച്ചാൽ ആർക്കുമാത് മനസ്സിലാക്കാവുന്നതേയുള്ളൂ. 2022 ആകുമ്പോഴേയ്ക്ക് കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്.
താങ്ങു വിലയുടെ വർധനയും, വിളകൾ സർക്കാർ വാങ്ങുന്നതും കൂടിയതോടെ 2009-2014 നെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചു വർഷം കർഷകർക്ക് ലഭിക്കുന്ന തുകയിലും ഗണ്യമായ വ്യത്യാസം ഉണ്ടായി. നെൽ കർഷകർക്ക് താങ്ങുവില 2009-14 നേക്കാൾ 2.4 മടങ്ങു വർധിക്കുകയും, 2.06 ലക്ഷം കോടി രൂപ കിട്ടിക്കൊണ്ടിരുന്നിടത്തു 4.95 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. ഗോതമ്പിന് 2013-2014 ൽ ക്വിന്റലിനു 1400 രൂപ ആയിരുന്ന താങ്ങുവില 2020-2021 ഇൽ 1975 രൂപയായി ഉയർന്നു. 2009-2014 ൽ 1.68 ലക്ഷം കോടി രൂപ നൽകിയിടത്തു കഴിഞ്ഞ അഞ്ചു വർഷത്തിൽ കർഷകർക്ക് ലഭിച്ചത് 2.97 ലക്ഷം കോടി രൂപയാണ്. 2013-2014 ഇൽ മസൂർ ദാൽ നു ക്വിന്റലിനു 2950 രൂപയായിരുന്നു താങ്ങു വിലയെങ്കിൽ 2020-2021 ൽ അത് 5100 രൂപയാണ്. 4300 രൂപ ആയിരുന്ന ഉഴുന്നിന് 6000 രൂപയും, 4500 രൂപ ആയിരുന്ന പയറിനു 7196 രൂപയും, 4300 ആയിരുന്ന തൂവരപ്പരിപ്പിന് 6000 രൂപയും ആണിന്ന് ക്വിന്റലിനു ലഭിക്കുന്നത്. ചുരുക്കത്തിൽ എല്ലാവിലകൾക്കും 2013-2014 നേക്കാൾ ചുരുങ്ങിയത് 40% താങ്ങു വില വർധിച്ചിട്ടുണ്ട്.
2009-2014 ൽ ധാന്യങ്ങളുടെ താങ്ങുവിലയായി കർഷകർക്ക് നൽകിയത് 645 കോടി രൂപയും, കഴിഞ്ഞ അഞ്ചു വർഷത്തിൽ നൽകിയത് 49000 കോടി രൂപയുമാണ്. കൊപ്രക്ക് 2009-2014 ൽ താങ്ങു വിലയായി കർഷകർക്ക് നൽകിയത് 2460 കോടി രൂപയാണെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിലത് 2500 കോടി രൂപയാണ്. ഇത്തരത്തില്‍ എല്ലാ രീതിയിലും താങ്ങു വിലയില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ കൂടെ നിന്നിട്ടും താങ്ങു വില പറഞ്ഞു കര്‍ഷക ഭേദഗതി ബില്ലിനെതിരെ കര്‍ഷകരെ സമരത്തിനിറക്കുന്നവരുടെ ഉദ്ദേശം എന്താണെന്നും ബിജെപി പ്രസ്താവനയിലൂടെ ചോദിക്കുന്നു.