കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; സാക്ഷികളെ സ്വാധീനിക്കാൻ വീണ്ടും ശ്രമം? ഫാദർ നിക്കോളാസ് മഠത്തിലെത്തി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വീണ്ടും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട്. ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മൊഴി നൽകിയ വ്യക്തിയാണ് ഫാദർ നിക്കോളാസ് കുറവിലങ്ങാട്. മാനസികമായി തകർക്കാനാണ് നിക്കോളാസിന്റെ ശ്രമമെന്ന് സിസ്റ്റർ അനുപമ ആരോപിച്ചു.
തങ്ങളില്‍ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കാനാണ് ഫാദര്‍ എത്തിയത്. വിജാതിയര്‍ക്കൊപ്പമാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തതെന്നും സമരം സഭക്കെതിരായെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പൻ തങ്ങളോട് പറഞ്ഞെന്നും സിസ്റ്റർ വെളിപ്പെടുത്തി. എന്നാല്‍ ഇടവകാംഗങ്ങള്‍ എന്ന നിലയിലാണ് കന്യാസ്ത്രീകളെ കാണാന്‍ ചെന്നതെന്ന് ഫാദര്‍ നിക്കോളാസ് മണിപ്പറമ്പിന്റെ വാദം. ആദ്യ ഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുകയായാരുന്ന ഫാദർ പിന്നീട് ബിഷപ്പിന്റെ ഭാഗം ചാടുകയായിരുന്നു.

കന്യാസ്ത്രീക്കെതിരെ മൊഴി കൊടുത്തു
തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ വ്യക്തമാക്കി. നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞ് വിവാദത്തിലാവുകയായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദീകന്റെ ആദ്യ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോള്‍ ഫാ.നിക്കോളാസ്. കുർബാനയ്ക്കിടെ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തിരുന്നു.

രഹസ്യ മൊഴി
പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദർ നിക്കോളാസിനോടായിരുന്നു. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകള്‍ ഫാദര്‍ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചതിന് പിന്നാലെ പറഞ്ഞു. അതേസമയം ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ സാക്ഷികളായ കന്യാസ്ത്രീകളില്‍ നിന്നും 164 വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഫാദർ നിക്കോളാസിന്റെ മഠം സന്ദർശനം സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമായിട്ടാണ് പോലീസ് കാണുന്നത്. എന്നാൽ മഠത്തിലെത്തിയത് സ്വാഭാവിക സന്ദർശനത്തിനെന്നായിരുന്നു കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് വ്യക്തമാക്കിയത്. കന്യാസ്ത്രീകൾ ചെയ്തത് ശരിയായില്ലെന്നതുൾപ്പെടെയുളള പരാമർശങ്ങൾ നിക്കോളാസിന്റെ ഭാഗത്തു നിന്നുണ്ടായി എന്നത് വളരെ ഗൗരമായി തന്നെ കാണേണ്ട വിഷയമാണ്.

പിസി ജോർജിനെതിരെ അന്വേഷണം
കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ സിഐ കെ എസ് ജയന്‍ കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷമാണ് ഇപ്പോള്‍ നടക്കുന്നത്. വിഡീയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളെന്നും അന്വേഷണസംഘം വ്യക്തമാക്കി. ലൈംഗികപീഡനക്കേസുകൾ വല്ലാതെ അലട്ടുന്ന കാലത്തിലൂടെയാണ് കത്തോലിക്ക സഭ കടന്നുപോകുന്നത്; കേരളത്തിൽ മാത്രമല്ല, ആഗോളതലത്തിൽതന്നെ ഇതാണ് സ്ഥിതി. ലളിത ജീവിതത്തിലൂടെയും സുതാര്യ സമീപനത്തിലൂടെയും ലോകശ്രദ്ധയാകർഷിച്ച പോപ് ഫ്രാൻസിസ് കഴിഞ്ഞ ദിവസം എസ്തോണിയയിൽ തുറന്ന് പറഞ്ഞത് പുരോഹിതന്മാർ തുടർച്ചയായി ലൈംഗികാപവാദങ്ങളിൽപെടുന്നത് യുവാക്കളെ സഭയിൽനിന്നകറ്റുന്നു എന്നാണ്.












Click it and Unblock the Notifications