ബിനോയ്‌ക്കെതിരേ കേസുണ്ട്; ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി മാതൃഭൂമി ന്യൂസിനോട്....
ദുബായ്: തന്റെ പേരിൽ നിലവിൽ കേസില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ വാദം തെറ്റ്. ജാസ് കമ്പനിയുടെ സ്‌പോണ്‍സറും പരാതിക്കാരനുമായ യുഎഇ സ്വദേശി ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ബിനോയിയുടെ പേരിൽ നിലവിൽ കേസുണ്ടെന്ന് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 2016 മുതല്‍ പണമിടപാടിനെച്ചൊല്ലി ജാസ് ടൂറിസം എല്‍എല്‍സി കമ്പനിയുമായി ബിനോയിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേസ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും കേസ് ഒത്തുതീര്‍ന്നിട്ടില്ലെന്നും മര്‍സൂഖി പ്രതികരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ത്തുതീര്‍പ്പിനുള്ള എല്ലാ സാധ്യതകളും ഇല്ലാതായതോടെയാണ് കമ്പനിയുടെ സ്‌പോണ്‍സര്‍ മുഖാന്തരം ദുബായ് കോടതിയില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് നല്‍കിയത്. അതേസമയം ബിനോയിക്ക് പണം നല്‍കാന്‍ മധ്യസ്ഥനായിരുന്ന ജാസ് ടൂറിസത്തിന്റെ മുന്‍ ഉടമ രാഹുല്‍ കൃഷ്ണ വിശദമായ പ്രതികരണങ്ങള്‍ക്ക് തയാറായില്ല. ജാസ് കമ്പനിയുമായി തനിക്ക് ഇപ്പോള്‍ ബന്ധമില്ലെന്നും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്നും രാഹുല്‍ പറയുകയായിരുന്നു.
ഒത്തുതീർപ്പിന് ശ്രമം
കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ക്കായി സ്‌പോണ്‍സര്‍ ഇന്ത്യയിലുണ്ട്. ഇത് നടന്നില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കാനും സ്‌പോണ്‍സര്‍ ശ്രമിക്കുമെന്നാണ് വിവരം. പതിമൂന്ന് കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ചാണ് സ്‌പോണ്‍സര്‍ പരാതി നല്‍കിയത്. അതേസമയം തനിക്കെതിരെ യാതൊരു പരാതിയുമില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ വാദം. മകനെതിരെ കേസില്ലെന്ന് കോടിയേരി ബാലകൃഷ്ണനും ചൂണ്ടിക്കാട്ടിയിരുന്നു.
കോടിയേരി രാജിവെക്കണം
ദുബായില്‍ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും മകന്‍ ബിനോയ് കോടിയേരിക്കുമെതിരെ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ സിപിഐഎം അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആരോപിക്കുന്നത്.
പിണറായി-കോടിയേരി കൂടിക്കാഴ്ച
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെനിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തുകയായിരുന്നു.
ഇന്റര്‍പോളിന്റെ സഹായം
കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.