കേരളത്തിലെ ആദ്യ സിസേറിയൻ കുട്ടി 98-ാംവയസിൽ അന്തരിച്ചു
തിരുവനന്തപുരം : കേരളത്തില് സിസേറിയനിലൂടെ ജന്മം കൊണ്ട ആദ്യത്തെ കുട്ടി 98-ാംവയസിൽ വിടവാങ്ങി.1920ൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പിറന്ന മിഖായേലിന്റെയും മേരിയുടെയും മകൻ പാളം ഒ.വി.ആർ.എ.സി 70ൽ എം.ശവരിമുത്തുവാണ് വ്യാഴാഴ്ച രാവിലെ അന്തരിച്ചത്. ഗവ.പ്രസിലെ ചീഫ് മെക്കാനിക്കായി വിരമിച്ചവ്യക്തിയാണ്. ഭാര്യ ജെ.റോസമ്മ, മക്കൾ എസ്.അലക്സാണ്ടർ, എസ്.ലീല, എസ്.ഫിലോമിന.
ആധുനിക സംവിധാനങ്ങളുടെ കടന്നുവരവിനും മുൻപേ അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി നഗരത്തിലെത്തിയ വനിതാ ഡോക്ടറായിരുന്നു ആദ്യമായി വയറുകീറി കുഞ്ഞിനെ പുറത്തെടുത്തത്. കുണ്ടമൺകടവ് തെക്കെമൂലത്തോർപ്പ് വീട്ടിൽ ശവരിമുത്തുവിന്റെ അമ്മമേരി മൂന്നു വട്ടം ഗർഭം ധരിച്ചെങ്കിലും 3 കുട്ടികളും പ്രവസത്തിൽ മരണപ്പെട്ടു, തുടർന്ന് നാട്ടുവൈദ്യൻമാരുടെ ചികിത്സയ്‌ക്കൊടുവിലാണ് അന്ന് രാജകുടംബത്തിന് കീഴിൽ ചെറിയ ഡിസ്‌പെൻസറിയായി പ്രവർത്തിച്ചിരുന്ന തൈക്കാട് ആശുപത്രിയെത്തിയത്. അമേരിക്കയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ ഡോ.മേരി പുന്നൻലൂക്കോസ് എന്നഡോക്ടർ മേരിയെ വിശദമായി പരിശോധിച്ചു.സാധാരണ നിലയിൽ ഈകുഞ്ഞും മരിക്കുമെന്നും വയർ തുറന്ന് കുഞ്ഞിനെ പുറത്തെടുത്തെടുക്കുകയാണ് ഏകപോംവഴിയെന്നും ഡോക്ടർ പറഞ്ഞു.
വയറു കീറണമെന്നുകേട്ടപ്പോൾ ദമ്പതികൾ ഭയന്നെങ്കിലും ഒരു കൺമണിക്കായി കാത്തിരുന്നമേരിയും മിഖായേലും സമ്മതമറിയിച്ചു. തുടർന്ന് ഡോക്ടർ രാജകുടുംബാംഗങ്ങളെയും വിവരമറിയിച്ചു, ഒടുവിൽ 1920ലെ മാർച്ച് മാസത്തിൽ ശവരിമുത്തു പിറവിയെടുത്തു. മൂന്ന് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം മേരി വീട്ടിലേക്ക് മടങ്ങി. ഇന്ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നതിടത്ത് താമസിച്ചിരുന്ന ഡോക്ടർ മേരിപുന്നൻലൂക്കോസ് ഇടയ്ക്കിടെ വീട്ടിലെത്തി ആവശ്യമായ പരിചരണങ്ങൾ നൽകി. 5വർഷത്തിന് ശേഷം സിസേറിയനിലൂടെ മേരി ഒരു പെൺകുട്ടിയ്ക്കുകൂടി ജന്മം നൽകുകയും ചെയ്തു. സംസ്കാരം വൈകിട്ട് പാറ്റൂർ സെമിത്തേരിയിൽ നടന്നു.