ആദ്യ പരിഗണന രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ആ വാക്കിന്; ഗ്രൂപ്പുകളുടെ കാര്യത്തിലും തീരുമാനം
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. വലിയ വെല്ലുവിളിയാണ് സുധാകരന് മുന്നിലുള്ളത്. ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനമാണെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അത്ര പെട്ടെന്നൊന്നും ഒഴിച്ച് നിര്‍ത്താന്‍ സാധിക്കില്ല.
ഗ്രൂപ്പുകളെ ഒപ്പം നിര്‍ത്തി എങ്ങനെ മുന്നോട്ട് പോവും എന്നതിലായിരിക്കും സുധാകരന്‍റെ വിജയം. സംസ്ഥാനത്ത് പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള വലിയ ദൗത്യമാണ് തന്‍റെ മുന്നിലുള്ളത്. അത് സത്യസന്ധമായി നിര്‍വഹിക്കും. വിജയിക്കുമെന്ന ഉറപ്പുണ്ടെന്നുമാണ് കെ സുധാകരന്‍ പറയുന്നത്.
Recommended Video


കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ തിരികെ കൊണ്ട് വരാന്‍ സാധിക്കും. കോണ്‍ഗ്രസ് ജയിക്കണമെന്നും നിലനില്‍ക്കണമെന്നും കോണ്‍ഗ്രസുകാര്‍ അല്ലാത്തവര്‍ പോലും ആഗ്രഹിക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ പഴയത് പോലെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു.

തകര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരാന്‍ വേണ്ടതൊക്കെ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സന്തോഷത്തോടെയും അതിലേറെ ഉത്തരവാദിത്തബോധത്തോടെയും കൂടിയാണ് ഹൈക്കമാന്‍ഡ് തീരുമാനത്തെ ഉള്‍ക്കൊള്ളുന്നത്. പാര്‍ട്ടിക്കും നാടിനും വേണ്ടിയുമുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ നാളുകളായിരിക്കും ഇനിയുണ്ടാവുക.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ മാത്രമേ പാര്‍ട്ടി ശക്തിപ്പെടുകയുള്ളു. അതുകൊണ്ട് തന്നെ ആദ്യ പരിഗണന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാവും. എല്ലാ നേതാക്കളുമായി നേരിട്ട് കണ്ട് സംസാരിക്കുകയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്യും. എല്ലാവരും സഹകരിക്കുമെന്ന് ഉറച്ച് വിശ്വാസമുണ്ടെന്നും കെ സുധാകരന്‍ പറയുന്നു.

കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരും. സംഘടന ബലപ്പെടുത്താനുള്ള പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കണം. ആവേശമുള്ളൊരു പുതിയ കോണ്‍ഗ്രസിനെയാവും ഇനി കാണുക. ഗ്രൂപ്പുകളേക്കാള്‍ കര്‍മശേഷിക്കും ജനവിശ്വാസത്തിനാണ് പ്രധാന പരിഗണന. പ്രധാന സ്ഥാനങ്ങളിലേക്കുള്ള നേതാക്കളുടെ യോഗ്യത പര്‍ട്ടി പ്രവര്‍ത്തനത്തോടുള്ള കൂറ് മാത്രമായിരിക്കും.

ഏറെ ശ്രമകരമായ കാര്യമാവും ഇത്. സംസ്ഥാനത്തെ തന്നെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും പിന്തുണ വേണം. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ പാര്‍ട്ടിയും സംഘടനയുമാണ് ആവശ്യം. സംഘടനയ്ക്ക് കരുത്ത് പകരാന്‍ കഴിയുന്ന ഏത് തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എല്ലാറ്റിനുമപ്പുറത്ത് ഏറ്റെടുക്കുന്ന ഉറച്ച വിശ്വാസമുണ്ടെന്നും നിയുക്ത കെപിസിസി പറയുന്നു.

50 വര്‍ഷത്തെ രാഷ്ട്രീയ പരിചയമുണ്ട് എനിക്ക്. പ്രവര്‍ത്തകരേയും നേതാക്കളേയും എങ്ങനെയാണ് സഹകരിപ്പിക്കേണ്ടത് എന്നൊക്കെ നല്ലപോലെ എനിക്കറിയാം. ഒരാളെയും മാറിനില്‍ക്കാന്‍ അനുവദിക്കാതെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളുണ്ടാകും. എല്ലാ കോണ്‍ഗ്രസുകാരേയും ഒന്നിച്ച് നിര്‍ത്തുമെന്ന ഒരു വാക്ക് രാഹുല്‍ ഗാന്ധിക്ക് ഞാന്‍ നല്‍കിയിട്ടുണ്ട്. ആ വാക്ക് ഞാന്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ടിക്ക് കര്‍ശനമായ അച്ചടക്കം അനിവാര്യമാണ്. അച്ചടക്കം കുറവാണ് എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ശരിയാണ്. ചിലരെങ്കിലും തോന്നിയ പോലെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്ന ശൈലിയുണ്ട്. ഇനിയും അങ്ങനെ തുടര്‍ന്ന് പോവാന്‍ സാധിക്കില്ല. പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരും.

ഗ്രൂപ് പ്രശ്നങ്ങളോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്നതാണ് തീരുമാനം. ഐക്യത്തോടുകൂടി പാർട്ടിക്ക് കരുത്തുനൽകുക എന്നതാണ് എന്‍റെ ലക്ഷ്യം. അതിന് പാര്‍ട്ടി മെക്കാനിസം ശക്തിപ്പെടണം. പൂര്‍ണ്ണ കേഡര്‍ സിസ്റ്റത്തിലേക്ക് അല്ലെങ്കിലും ഒരു സെമി കേഡര്‍ സിസ്റ്റത്തിലേക്കെങ്കിലും കൊണ്ടുവരാന്‍ കഴിയണം. പോഷക സംഘടനകള്‍ക്കും തുല്യ പ്രാധാന്യം നല്‍കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications