ആയുർവേദ ആശുപത്രിയിലെ പുതിയ ലേബർ റൂമിൽ കടിഞ്ഞൂല്‍ പ്രസവം
തിരുവനന്തപുരം: ആയുർവേദ ആശുപത്രിയിലെ ലേബർറൂമിൽ ആദ്യ പ്രസവം വിജയകരമായി നടന്നു. ഗവ. ആയുർവേദ കോളേജിന് കീഴിലുള്ള പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് സുസജ്ജമായ ലേബർ റൂമിൽ ആദ്യ പ്രസവം നടന്നത്. ആശുപത്രി സ്ഥാപിതമായ കാലം തൊട്ട് പരിമിതമായ സൗകര്യങ്ങളോടെ പ്രസവം നടന്നിരുന്നുവെങ്കിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബർ റൂമിൽ പ്രസവം നടക്കുന്നത് ഇതാദ്യമാണ്. വട്ടപ്പാറ ചിറ്റാഴ സ്വദേശി ശിവപ്രസാദിന്റെ ഭാര്യ ഗോപികയാണ് ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ആയുർവേദ രംഗത്ത് പ്രസവ, സ്ത്രീരോഗ സംബന്ധമായ ചികിത്സാ സാധ്യതകൾക്ക് ഇത് ആക്കം കൂട്ടുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലേബർറൂം, ഓപ്പറേഷൻ തീയറ്റർ എന്നിവ സജ്ജമാക്കിയത്. ലേബർ റൂമിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി അനസ്തീഷ്യ വിദഗ്ധൻ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യൻ, സി.എസ്.ആർ. ടെക്‌നീഷ്യൻ തുടങ്ങി 29 തസ്തികകളും അനുവദിച്ചു. ലേബർ റൂമും സർജറി തീയറ്ററും സജ്ജമായതോടെ ഈ പ്രദേശത്തെ അനേകം ഗർഭിണികൾക്കും സ്ത്രീകളായ രോഗികൾക്കും ഇതൊരു ആശ്രയകേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 65 വർഷം മുമ്പാണ് ഈ ആശുപത്രി സ്ഥാപിതമായത്. പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗത്തിൽ വന്ധ്യതാ ചികിത്സ, ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള ചികിത്സ, ഗർഭിണി പരിചരണം, പ്രസവ ശ്രുശ്രൂഷ, പ്രസവാനന്തര ശുശ്രൂക്ഷ, സ്തന രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കുള്ള ചികിത്സ എന്നിവയാണ് പ്രധാനമായും നടന്നു വരുന്നത്.