മൂന്നാറിലെത്തിയ ടൂറിസ്റ്റുകൾക്ക് കൊവിഡ്! അഞ്ച് പേരിൽ ഒരു സ്ത്രീയും, 60ന് മുകളിൽ പ്രായമുളളവർ!
കൊച്ചി: ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍. എറണാകുളത്താണ് അഞ്ച് പേര്‍ക്ക് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് കൊവിഡ് സ്ഥിരീകരണം. ഇവരില്‍ ഒരാള്‍ക്ക് നേരത്തെ തന്നെ രോഗ ബാധ കണ്ടെത്തിയിരുന്നു. ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സ്ഥിതി തൃപ്തികരമല്ല എന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു സ്ത്രീ അടക്കം അഞ്ച് പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ കളശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ എല്ലാവരും തന്നെ 60 വയസ്സിന് മുകളില്‍ പ്രായമുളളവരാണ് എന്നും മന്ത്രി പറഞ്ഞു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
17 പേരടങ്ങുന്ന സംഘമാണ് ഇംഗ്ലണ്ടില്‍ നിന്നും കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്. രോഗമുളള അഞ്ച് പേരൊഴികെ മറ്റുളളവരെ നാട്ടിലേക്ക് തിരിച്ചയക്കും. ഇവര്‍ക്ക് മടങ്ങിപ്പോകാനുളള യാത്രാ രേഖകളെല്ലാം തയ്യാറാക്കി നല്‍കുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. വൈറസ് ബാധ കണ്ടെത്തിയ അഞ്ച് പേരില്‍ ഒരാളുടെ ഭാര്യയും നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണ് എന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും. 197 ഐസൊലേഷന്‍ സംവിധാനങ്ങളാണ് സ്വകാര്യ ആശുപത്രികളില്‍ ആരംഭിക്കുക. മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടിലാണ് പുതുതായി രോഗം സ്ഥിരീകരിച്ച ബ്രീട്ടീഷ് പൗരന്മാരുടെ സംഘം താമസിച്ചിരുന്നത്. ഇതിലൊരാള്‍ക്ക് കൊറോണ സംശയത്തെ തുടര്‍ന്ന് റിസോര്‍ട്ടില്‍ നിരീക്ഷണത്തിലിരിക്കെ മുങ്ങിയത് വിവാദമായിരുന്നു. ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് നാട് കടക്കാനുളള ശ്രമത്തിനിടെ പിടികൂടിയത്. ഇവര്‍ താമസിച്ച ടീ കൗണ്ടി റിസോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. 5 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ എണ്ണം 33 ആയി ഉയർന്നിരിക്കുകയാണ്. എറണാകുളത്ത് 9 പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതിയെന്ന് ഉത്തരവ്. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.












Click it and Unblock the Notifications