Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ആഗോള സാമ്പത്തിക മാന്ദ്യം; മുന്നറിയിപ്പുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നു പിന്‍വാങ്ങുന്നത് നമ്മുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. വലിയ തോതില്‍ ഇന്ത്യയിലെ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തിയിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ഓഹരി വിലകള്‍ കോവിഡ് കാലത്തുപോലും ഉയര്‍ന്നത്. പക്ഷേ, 2022-ല്‍ ഓഹരി കമ്പോളത്തില്‍ തണുപ്പാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ആഗോള സമ്പദ്ഘടന വലിയ അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പല വിദഗ്ദരും പ്രവചിക്കുന്നത് ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യം നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്- തോമസ് ഐസക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....

1

വിലക്കയറ്റമോ? തൊഴിലില്ലായ്മയോ? ഇതില്‍ ഏതുവേണം നിങ്ങള്‍ക്ക്? രണ്ടും വേണ്ടെന്നു പറയാനാവില്ല. രണ്ടിലേതെങ്കിലുമൊന്ന് നിങ്ങള്‍ സഹിച്ചേ തീരൂ. വിലക്കയറ്റം കുറയ്ക്കണമെങ്കില്‍ ഡിമാന്റ് താഴ്ത്തണം. അതിനു പലിശ നിരക്ക് ഉയര്‍ത്തണം. പലിശ നിരക്ക് ഉയരുമ്പോള്‍ സംരംഭകര്‍ കടം വാങ്ങി നിക്ഷേപം നടത്തുന്നതു കുറയ്ക്കും. ഉപഭോക്താക്കള്‍ ഹയര്‍ പര്‍ച്ചേയ്‌സ് വഴിയും മറ്റും കടത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കും. ബാങ്ക് റിസര്‍വ്വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്നതു കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.

2

പക്ഷേ, ഡിമാന്റ് ഇടിയുമ്പോള്‍ സ്റ്റോക്ക് കൂടും. ഉല്‍പ്പാദന കുറയും. തൊഴിലില്ലായ്മ പെരുകും. ജനങ്ങളുടെ വരുമാനം കുറയും. ഡിമാന്റ് വീണ്ടും ഇടിയും. അങ്ങനെ വില താഴും. പക്ഷേ, തൊഴിലില്ലായ്മ വര്‍ദ്ധിക്കും. അങ്ങനെ ജനങ്ങളുടെ ചെലവില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് മുതലാളിമാര്‍ ശ്രമിക്കുക. മുതലാളിമാര്‍ക്ക് വിലക്കയറ്റമാണോ മാന്ദ്യമാണോ കൂടുതല്‍ അഭികാമ്യം? കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും വിലക്കയറ്റംകൊണ്ട് നഷ്ടമൊന്നും ഉണ്ടാവില്ല. കാരണം അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടും. അതേസമയം, മാന്ദ്യമാണ് ഉണ്ടാകുന്നതെങ്കില്‍ അവരുടെ ചരക്കുകള്‍ വില്‍ക്കാന്‍ കഴിയാതെ നഷ്ടമുണ്ടാകും.

3

അതേസമയം, ഫിനാന്‍സ് ക്യാപ്പിറ്റലിന്റെ സമീപനം വ്യത്യസ്തമാണ്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവരുടെ ധനശേഖരത്തിന്റെ മൂല്യം ഇടിയും. യഥാര്‍ത്ഥ പലിശ നിരക്ക് കുറയും. അതുകൊണ്ട് വിലക്കയറ്റമെന്നു പറഞ്ഞാല്‍ ഫിനാന്‍സ് മൂലധനത്തിനു ചതുര്‍ത്ഥിയാണ്. ഫിനാന്‍സ് മൂലധനമാണല്ലോ ഇന്ന് ലോകത്ത് ആധിപത്യം പുലര്‍ത്തുന്നത്. ആയതിനാല്‍ ഇന്ന് ലോകത്തുള്ള എല്ലാ കേന്ദ്ര ബാങ്കുകളുടെയും അടിസ്ഥാന ചുമതല വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്. ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം വിലക്കയറ്റം 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ ബാധ്യസ്ഥരാണ്. പരമാവധി 2 ശതമാനം വിലക്കയറ്റം ഉയരാം, അല്ലെങ്കില്‍ താഴാം. ഈ റെയ്ഞ്ചിനുള്ളില്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിനാണ് മോണിറ്ററി പോളിസികൊണ്ട് അവര്‍ ചെയ്യാന്‍ ശ്രമിക്കുക.

4

ഇന്ത്യയിലെ വിലക്കയറ്റം 6 ശതമാനത്തിനു മുകളിലാണ്. ഇന്ത്യ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രൂക്ഷമായ വിലക്കയറ്റമാണ്. അമേരിക്കയിലെ വിലക്കയറ്റം 8 ശതമാനം കടന്നു. ഈ പശ്ചാത്തലത്തില്‍ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍വേണ്ടി എല്ലാ രാജ്യങ്ങളും പലിശ നിരക്ക് ഉയര്‍ത്തുകയാണ്. ഇതില്‍ അമേരിക്കയുടെ പലിശ നിരക്കിന് ലോകസമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ലോകരാജ്യങ്ങള്‍ മുഖ്യമായും അമേരിക്കന്‍ ഡോളറിലാണ് അവരുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുന്നത്. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ ഈ രാജ്യങ്ങളിലെ ഡോളര്‍ നിക്ഷേപം കൂടുതല്‍ അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെടും. അങ്ങനെ വിദേശനാണയത്തിന് ഡിമാന്റ് കൂടുമ്പോള്‍ വിദേശനാണയത്തിന്റെ മൂല്യം വര്‍ദ്ധിക്കും. രൂപ പോലുള്ള നമ്മുടെ നാണയങ്ങളുടെ വില ഇടിയും.

5

അങ്ങനെ ഡിസംബര്‍ മാസത്തില്‍ ഡോളറിന് 74 രൂപയായിരുന്ന രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 81 രൂപയായി ഇടിഞ്ഞു. ഇതു തന്നെ റിസര്‍വ്വ് ബാങ്ക് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ നിന്ന് ഡോളര്‍ എടുത്ത് ആവശ്യക്കാര്‍ക്കു ലഭ്യമാക്കിയതിനുശേഷം സംഭവിച്ചതാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം 634 ബില്യണ്‍ ഡോളറായിരുന്നു ഡിസംബര്‍ 31-ന് അത് ഇപ്പോള്‍ 546 ബില്യണ്‍ ഡോളറായി ശുഷ്‌കിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നത് നമ്മുടെ ഇറക്കുമതിയുടെ ചെലവ് വര്‍ദ്ധിപ്പിക്കും. രൂപയുടെ മൂല്യം കുറഞ്ഞൂവെന്നു പറഞ്ഞ് പെട്രോള്‍ പോലുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കാനാവില്ലല്ലോ. ഇതിനു രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, നാട്ടിലെ വിലക്കയറ്റം രൂക്ഷമാകും. പലിശ നിരക്ക് ഉയര്‍ത്തി വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ വേണ്ടത്ര ഫലപ്രദമാകില്ല. രണ്ട്, നമ്മുടെ വ്യാപാരകമ്മി വര്‍ദ്ധിക്കും. അതു വീണ്ടും വിദേശനാണയ ശേഖരത്തെ ദുര്‍ബലപ്പെടുത്തും.

6

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നു പിന്‍വാങ്ങുന്നത് നമ്മുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിക്കും. അവര്‍ വലിയ തോതില്‍ ഇന്ത്യയിലെ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തിയിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ഓഹരി വിലകള്‍ കോവിഡ് കാലത്തുപോലും ഉയര്‍ന്നത്. പക്ഷേ, 2022-ല്‍ ഓഹരി കമ്പോളത്തില്‍ തണുപ്പാണ്. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പിറ്റേന്ന് ലോകത്തെമ്പാടുമുള്ള ഓഹരി കമ്പോളങ്ങള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 1.7 ശതമാനമാണ് കുറഞ്ഞത്. ഇത്തരത്തില്‍ ആഗോള സമ്പദ്ഘടന വലിയ അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പല വിദഗ്ദരും പ്രവചിക്കുന്നത് ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യം നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+