ഫോർട്ട്കൊച്ചിയിലെ ചീനവലകൾ ഓർമയാകുന്നു; ചീനവലകൾ അഴിച്ചുമാറ്റി തൊഴിലാളികൾ, വലയിൽ കുരുങ്ങുന്നത് പ്ലാസ്റ്റിക് കുപ്പികൾ
കൊച്ചി: തീരത്ത് മണലടിഞ്ഞ് വല താഴ്ത്താൻ ഇടമില്ലാതായതോടെ മത്സ്യത്തൊഴിലാളികൾ പരലും ചീനവലകൾ ഉപേക്ഷിക്കുന്നു. ഫോർട്ട് കൊച്ചി തീരത്താണ് മണലടിഞ്ഞതോടെ ചീനവലകളിടാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായിരിക്കുന്നത്. ഉൾക്കടലുകളിൽ കപ്പൽ ചാലുകള്‍ക്കായി ട്രെഡിജിങ് നടക്കുന്നുണ്ടെങ്കിലും തീരപ്രദേശങ്ങളിൽ ട്രെഡിജിങ് നടക്കാത്തതാണ് മണലടിയുന്നതിന് ഇടയാക്കുന്നത്.

ഫോർട്ട് കൊച്ചിയുടെ തീരപ്രദേശങ്ങളിൽ പലഭാഗത്തും മണലുകൾ അടിഞ്ഞതോടെ കടൽ ഉള്ളിലേക്ക് വലിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. തീരത്ത് മണൽ അടിഞ്ഞതോടെ ചീനവലകൾ വെള്ളത്തിലേക്ക് താഴുന്നില്ല. ഇതോടെ പലർക്കും ചീനവലകൾ ഉപേക്ഷിക്കേണ്ട അവസ്ഥായാണ്. നിലവിൽ മൂന്ന് ചീനവലകൾ ഇതിനോടകം ഫോർട്ട് കൊച്ചി തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ അഴിച്ചുമാറ്റി. ഫോർട്ട് കൊച്ചിയിലേക്ക് വിദേശികളെ ആകർഷിക്കുകയും സ്വദേശിക്ക് വരുമാനം നൽകുകയും ചെയ്തിരുന്ന ചീനവലകളാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. എന്നാൽ വരും ദിവസങ്ങളിലെങ്കിലും കൃത്യമായി തീരം കേന്ദ്രീകരിച്ച് ട്രെഡ്ജിങ് നടന്നില്ലെങ്കിൽ ടൂറിസം മേഖലയിൽ ഫോർട്ട് കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾ ഓർമയാകും.
മഴയില്ലാതെ കടൽ ചൂടാകുന്നു
മണൽ ഭീഷണിയ്ക്ക് പുറമേ മഴയില്ലാതായി കടലിലെ ചൂടികൂടുയതോടെ മത്സ്യത്തൊഴിലാളികളിൽ ഏറെയും വറുതിയിലാണ്. മഴ ലഭിക്കാതെ ചൂട് കൂടിയതോടെ അന്തരീക്ഷ താപനില ഉയർന്നതിന്‍റെ ഫലമായി മീനുകൾ തീരത്തു നിന്ന് വിടവാങ്ങുകയായിരുന്നു. ഇതോടെ ചീനവലകൾ വീശിയാൽ മീൻ ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ചീനവലകൾ വീശുന്നത് തക്കം നോക്കിയാണ്. രാവിലെ നാല് മുതൽ 12 വരെയും വൈകുന്നേരിങ്ങളിലുമാണ് ഈ തക്കം. ഇങ്ങനെ തക്കം നോക്കി ചീനവലയിട്ട് എറെ പ്രതീക്ഷകളോടെ വലപൊക്കിയതായിരുന്നു അലോഷി. 'എന്നാൽ വലയിൽ കിട്ടിയതാകാട്ടെ കുറച്ച് പൊടിമീനുകളും ആറ് പ്ലാസ്റ്റിക് കുപ്പികളും കുറച്ച് പ്ലാസ്റ്റിക് കവറുകളും'!... ഇത് തന്നെയാണ് വലയെറിഞ്ഞു കാത്തിരിക്കുന്ന ഫോർട്ട് കൊച്ചി തീരത്തെ പല ചീനവലത്തൊഴിലാളികൾക്കും അവസ്ഥ. കടലിൽ തുടർച്ചയായി മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക്കുകൾ അടങ്ങുന്ന ഈ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് പതിവ് കാഴ്ചയാണ്. പ്ലാസ്റ്റിക്കുകൾ തീരത്തേക്ക് കൂടുതലായി എത്തുന്നതും മത്സ്യ സമ്പത്ത് കുറയുന്നതിന് ഇടയാക്കുന്നുണ്ടെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പലപ്പോഴും കടലിലെ മാലിന്യങ്ങൾ വർധിക്കുന്നതിന് ഒരു പരിധി വരെ മത്സ്യത്തൊഴിലാളികളും കാരണക്കാരാകുന്നുണ്ട്. കൂന്തളിനെ പിടിക്കുന്നതിനായ് തെങ്ങിന്‍റെ കുലഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളുടെ ഒന്നിച്ചു കെട്ടി കടലിൽ നിക്ഷേപിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇതിനടയിൽ എത്തുന്ന കൂന്തളിനെ പിടിച്ചെടുക്കുകയും ചെയ്യും. എന്നാൽ ഉപയോഗത്തിന് ശേഷം ഇവ കടലിൽ ഉപേക്ഷിച്ച് മടങ്ങുന്നതും കടലിലെ മാലിന്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നുണ്ട്.












Click it and Unblock the Notifications