മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിന് പിന്തുണ; ഇരവാളർക്കുവേണ്ടി ഫ്രറ്റേണിറ്റി മൂവ്മെന്റും...
പാലക്കാട്: കൊല്ലങ്കോട്,എലവഞ്ചേരി പഞ്ചായത്തുകളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട ഇരവാളൻ സമുദായക്കാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പു മന്ത്രി എകെ ബാലന്റെ വസതിയിലേക്ക് ഇരവാളർ നടത്തിയ മാർച്ചിന് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും ഐക്യദാർഢ്യം അറിയിച്ചു.
പട്ടികവർഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗത്തിൽ പ്രവേശിക്കാനോ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടിയെടുക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 2014 വരെ ഇവർക്ക് അനുവദിച്ചിരുന്ന പട്ടികവർഗ്ഗ സർട്ടിഫിക്കറ്റാണ് നിർത്തലാക്കിയിരിക്കുന്നത്. കിർത്താഡ്സ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ പാർട്ടികളുടെയും വാരേണ്യവർഗ്ഗ താൽപ്പര്യത്തിന്റെ ഇരകളാണ് ഇവർ. ഭരണഘടനാപരമായി സംവരണത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ആദിവാസികളെ ഇല്ലാതാക്കാനുള്ള സർക്കാറിന്റെ ഗൂഢാലോചനയാണ് ഇത്.
നൂറ്റിപ്പത്ത് ദിവസമായി കൊല്ലങ്കോട് നമ്പർ 2 വില്ലേജിനു മുന്നിൽ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും വകുപ്പ് മന്ത്രിയും വിഷയത്തിലിടപ്പെട്ട് ഉടൻ പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും നേതാക്കൾ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ ജന.സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജന.സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, മുജീബ് റഹ്മാൻ, സതീഷ് എന്നിവർ നേതൃത്വം നൽകി.