ഐപിഎസുകാർ പബ്ലിസിറ്റിക്ക് പുറകെ പോകരുത്!! പണത്തിനു വേണ്ടി ഇതൊക്കെ ചെയ്യുന്നത് ശരിയല്ല!!
ജേക്കബ് തോമസ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥയ്ക്കെതിരെയുള്ള പരോക്ഷ വിമർശനമാണ് സുധാകരന്റെ വാക്കുകൾ. അച്ചടക്കം ഐപിഎസുകാർക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ മന്ത്രി ജി സുധാകരൻ രംഗത്ത്. ഐപിഎസ്സുകാർ പബ്ലിസിറ്റിക്ക് പുറകെ പോകരുതെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. ഒരു പൊതു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥർ ഔദ്യോഗിക ജീവിതത്തിലെ വിവരങ്ങൾ പണത്തിനു വേണ്ടി വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥയ്ക്കെതിരെയുള്ള പരോക്ഷ വിമർശനമാണ് സുധാകരന്റെ വാക്കുകൾ. അച്ചടക്കം ഐപിഎസുകാർക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎസുകാർ പബ്ലിസിറ്റിക്ക് പുറകെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കുകയാണ് വേണ്ടതെന്നും സുധാകരൻ പറയുന്നു.
ജേക്കബ് തോമസിന്റെ ആത്മകഥ വിവാദമായിരുന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്നാണ് ആത്മകഥയുടെ പേര്. നിരവധി വിവാദ പരാമർശങ്ങൾ ആത്മകഥയിലുണ്ടായിരുന്നു. ബാർ കേസ് ഉൾപ്പെടെയുള്ള കോളിളക്കം സൃഷ്ടിച്ച കേസുകളും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആർ ബാലകൃഷ്ണപിള്ള, മുൻ ഭക്ഷ്യമന്ത്രി സി ദിവാകരൻ എന്നിവരെ കുറിച്ചുള്ള പേരെടുത്തു പറഞ്ഞ വിമർശനവും ആത്മകഥയിൽ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്. എന്നാൽ വിവാദ പരാമർശങ്ങളെ തുടർന്ന് പിണറായി പിന്മാറുകയായിരുന്നു.