പുഴുവുള്ള ഭക്ഷണം കഴിപ്പിക്കും.. കുത്തുവാക്കും തല്ലും! കോൺവെന്റിലെ പെൺകുട്ടികൾ രാത്രി തെരുവിലേക്ക്!
കൊച്ചി: നിര്‍ധനരായ കുട്ടികള്‍ താമസിച്ച് പഠിക്കുന്ന പല യത്തീം ഖാനകളിലും ക്രിസ്ത്യന്‍ കോണ്‍വെന്റുകളിലും മറ്റ് അനാഥാലയങ്ങളിലും നടക്കുന്ന മാനസിക-ശാരീരിക പീഡനങ്ങളാണ് എന്നതിന് നിരവധി തെളിവുകള്‍ പുറത്ത് വ്ന്നിട്ടുള്ളതാണ്. ലൈംഗിക പീഡനമടക്കം നടക്കുന്നു എന്ന് വാര്‍ത്തകളും പലയിടങ്ങളില്‍ നിന്നായി പുറത്ത് വന്നിട്ടുണ്ട്.
അയാളെന്നെ ഒരു മാംസക്കഷണം പോലെ വിൽക്കാനും തയ്യാറായിരുന്നു! വ്യവസായിക്കെതിരെ അമല പോൾ..
എറണാകുളം പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ താമസക്കാരായ ഇരുപതോളം പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. ക്രൂരതകള്‍ സഹിക്ക വയ്യാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമാണ് ഒരു രാത്രി കോണ്‍വെന്റില്‍ നിന്നും ഇറങ്ങിപ്പോന്നത്. കോണ്‍വെന്റില്‍ നിന്നും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് കുട്ടികള്‍ പറയുന്നത് ആരെയും ഞെട്ടിക്കും.
സിസ്റ്റര്‍മാരുടെ പീഡനം
പാവപ്പെട്ട വീട്ടിലെ കുട്ടികളായ 24 പേരാണ് പൊന്നുരുന്നിയിലെ സിസ്റ്റര്‍മാരുടെ കോണ്‍വെന്റില്‍ താമസിക്കുന്നത്. ഇവരിലെ ഇരുപത് പേരാണ് കഴിഞ്ഞ ദിവസം രാത്രി കോണ്‍വെന്റില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നത്. ഇക്കൂട്ടത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളുമുണ്ട്. സിസ്റ്റര്‍മാരുടെ പീഡനം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇറങ്ങിപ്പോന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
പോലീസ് കേസെടുത്തു
രാത്രി ഒരു കൂട്ടം പെണ്‍കുട്ടികള്‍ റോഡരികില്‍ നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ചുമതലക്കാരായ സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ക്രൂരത താക്കോലുകളുടെ പേരിൽ
കോണ്‍വെന്റ് ഗേറ്റുകളുടേത് അടക്കമുള്ള താക്കോല്‍കൂട്ടം കാണാതെ പോയതിന്റെ പേരില്‍ സിസ്റ്റര്‍മാര്‍ ക്രൂരമായിട്ടാണ് തങ്ങളോട് പെരുമാറിയതെന്ന് കുട്ടികള്‍ ആരോപിക്കുന്നു. താക്കോല്‍ക്കൂട്ടം ലഭിക്കുന്നത് വരെ ഭക്ഷണം തരില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിവസങ്ങളോളം പട്ടിണിക്കിട്ടുവെന്നും കുട്ടികള്‍ പറയുന്നു.
വഴക്കും തല്ലും
താക്കോല്‍ കാണാതെ പോയതിന്റെ പേരില്‍ നിരന്തരം സിസ്റ്റര്‍മാര്‍ വഴക്ക് പറയുകയും അടിക്കുകയും ചെയ്യാറുണ്ടെന്നും കുട്ടികള്‍ പരാതിപ്പെടുന്നു. താക്കോല്‍ ഒളിച്ച് വെച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് ബാഗുകള്‍ പരിശോധിക്കാറുണ്ട്. മുറിയില്‍ ഫാന്‍ ഇടാന്‍ പോലും സമ്മതിക്കാറില്ല.
ഹാളിൽ കിടത്തി ഉറക്കി
ചോദിച്ചാല്‍ നിങ്ങളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതൊന്നുമല്ലല്ലോ എന്നാണ് സിസ്റ്റര്‍മാര്‍ പറയുകയെന്നും കുട്ടികള്‍ പറയുന്നു.ഒരു ദിവസം താക്കോലിന്റെ പേരില്‍ മുറികളില്‍ കയറ്റിയില്ലെന്നും ഹാളിലാണ് കിടന്നുറങ്ങേണ്ടി വന്നതെന്നും കുട്ടികള്‍ ആരോപിക്കുന്നു. ഈ കോണ്‍വെന്റില്‍ കുട്ടികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവുമാണ് ഉള്ളത്.
പുഴുവുള്ള ഭക്ഷണം
എന്നാല്‍ സിസ്റ്റര്‍മാര്‍ തരുന്ന ഭക്ഷണത്തിന് കണക്ക് പറയാനുണ്ടെന്നും പുഴുവിനെ പോലും കഴിപ്പിക്കാറുണ്ടെന്നുമാണ് ആരോപണം. ഒരിക്കല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടപ്പോള്‍ അത് സവാളയാണെന്ന് പറഞ്ഞ് കു്ട്ടികളെക്കൊണ്ട് കഴിപ്പിച്ചു. അതോടെ കുട്ടികള്‍ക്ക് ഛര്‍ദിയുണ്ടായെന്നും പറയുന്നു. പിന്നെ ഒരാഴ്ച ചോറും അച്ചാറും മാത്രമാണത്രേ നല്‍കിയത്.
സഹിക്ക വയ്യാതെ റോഡിലേക്ക്
കുത്തുവാക്കുകള്‍ കേട്ട് മാത്രമാണ് എന്നും ഭക്ഷണം കഴിക്കാറുള്ളത്. കുട്ടികളുടെ മാതാപിതാക്കളോട്, ഇവളെയൊക്കെ കെട്ടിച്ച് വിട്ടാല്‍ പോരെയെന്നും എന്തിനാണ് പഠിപ്പിക്കുന്നത് എന്നും സിസ്റ്റര്‍മാര്‍ ചോദിക്കാറുണ്ടെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ആയപ്പോഴാണ് കോണ്‍വെന്റില്‍ നിന്നും ഇറങ്ങേണ്ടി വന്നതെന്നും കുട്ടികള്‍ പറഞ്ഞു.
സിസ്റ്റർമാർക്കെതിരെ കേസ്
കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കാം എന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഇവരെ വീണ്ടും കോണ്‍വെന്റിലേക്ക് തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് രണ്ട് സിസ്റ്റര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കുട്ടികളുടെ ചുമതലയില്‍ നിന്നും നീക്കിയിരിക്കുകയാണ്.
നിഷേധിച്ച് അധികൃതർ
താക്കോല്‍ക്കൂട്ടം കളഞ്ഞ് പോയത് കൊണ്ട് ഭക്ഷണം തരില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ചെയ്തിട്ടില്ല എന്നാണ് സിസ്റ്റര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് കു്ട്ടികള്‍ ഇറങ്ങിപ്പോയതെന്നും കോണ്‍വെന്റ് അധികൃതര്‍ പറയുന്നു. ഈ കോണ്‍വെന്റില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നാണ് എറണാകുളം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നത്.