സ്വർണം പാക്കിസ്ഥാനെക്കാൾ മൂന്നിരട്ടിയുള്ള ഇന്ത്യൻ കമ്പനി; ചില്ലറക്കണക്കല്ല, 209 ടൺ
സ്വർണവില ഓരോ ദിവസവും പുതിയ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ആഗോള അനിശ്ചിതത്വങ്ങളും അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയും കാരണം ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. ചൈനയുടെ സെൻട്രൽ ബാങ്കായാലും ഇന്ത്യയുടെ റിസർവ് ബാങ്കായാലും, സ്വർണ ശേഖരത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാനും തങ്ങളുടെ സ്വർണ്ണ ശേഖരം വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനെ സംബന്ധിച്ച് റെക്കോ ഡിക് (Reko Diq) എന്ന വലിയൊരു സ്വർണ ഖനി പദ്ധതി നിലവിലുണ്ടെങ്കിലും അത് ദീർഘകാല തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ രസകരമായ ഒരു വസ്തുത, ഇന്ത്യയിലെ ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിക്ക് (NBFC) പാകിസ്ഥാനെക്കാൾ കൂടുതൽ സ്വർണ ശേഖരമുണ്ട് എന്നതാണ്.
ഏതാണെന്നല്ലേ? സ്വർണ വായ്പാ ദാതാക്കളായ മുത്തൂറ്റ് ഫിനാൻസ്. ഇവർക്ക് പാകിസ്ഥാന്റെ മൂന്നിരട്ടി സ്വർണ ശേഖരമാണുള്ളത്. ബിസിനസ് ടുഡേയിലെ ചീഫ് അനലിസ്റ്റും എഡിറ്ററുമായ (മാർക്കറ്റ്സ്) ഷൈലേന്ദ്ര ഭട്ട്നാഗർ പറയുന്നതനുസരിച്ച് മുത്തൂറ്റ് ഫിനാൻസിന്റെ സേഫ് ഡിപ്പോസിറ്റ് ബോക്സുകളിൽ 209 ടൺ സ്വർണമാണത്രേ ഉള്ളത്. അതായത് പാകിസ്ഥാന്റെ നിലവിലെ സ്വർണ ശേഖരത്തേക്കാൾ മൂന്നിരട്ടിയാണിത്. മാത്രമല്ല കമ്പനിയുടെ സ്വർണ ശേഖരം ബ്രസീലിന്റെയും ഓസ്ട്രേലിയയുടെയും സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.

2025 ജനുവരിയിലെ കണക്കനുസരിച്ച് പാകിസ്ഥാന്റെ കൈവശം 64.7 ടൺ സ്വർണമാണ് ഉള്ളത്, ഇത് ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 49-ാം സ്ഥാനത്താണ്. അതേസമയം വില വർധനവിന്റെ പശ്ചാത്തലത്തിലും ഉത്സവകാല ഡിമാന്റ് ഉയരുന്ന സാഹചര്യത്തിലും മുന്നോട്ടുള്ള ദിവസങ്ങൾ സ്വർണ വായ്പ കമ്പനികൾക്ക് വലിയ ഉണർവായിരിക്കുമെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാട്ടു്നത്.
ഇപ്പോൾ നിക്ഷേപകർ സ്വർണ് ഓഹരികളിലും സ്വർണ വായ്പാ ദാതാക്കളിലും, പ്രത്യേകിച്ച് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ കമ്പനികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള ഓഹരി വിപണികളിലെ നിലവിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും ഈ രണ്ട് കമ്പനികളുടെയും ഓഹരികൾക്ക് വലിയ ഡിമാൻഡാണ്. സാമ്പത്തിക അനിശ്ചിതത്വ കാലഘട്ടങ്ങളിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായ കാണുന്നതാണ് ഇതിന് കാരണം.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക കൂടി പരിശോധിക്കാം
1. അമേരിക്ക
യുഎസിനാണ് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ളത്, 8,133.5 ടൺ. ആകെ കരുതൽ ശേഖരത്തിലെ പങ്ക് ഏകദേശം 68 ശതമാനമാണ്. ഫോർട്ട് നോക്സിലും മറ്റ് ഫെഡറൽ സ്ഥാപനങ്ങളിലുമാണ് ഇത് പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത്.
2. ജർമ്മനി
സ്വർണ്ണ ശേഖരം: 3,351.5 ടൺ. ആകെ കരുതൽ ശേഖരത്തിലെ പങ്ക് ഏകദേശം 70 ശതമാനം. ജർമ്മനിയുടെ സ്വർണ ശേഖരം ബുണ്ടസ്ബാങ്ക് ആണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ വലിയൊരു ഭാഗം രാജ്യത്തിനകത്തും ന്യൂയോർക്കിലെയും ലണ്ടനിലെയും നിലവറകളിലും സൂക്ഷിച്ചിരിക്കുന്നു.
3. ഇറ്റലി
സ്വർണ ശേഖരം: 2,451.8 ടൺ. ആകെ കരുതൽ ശേഖരത്തിലെ പങ്ക് ഏകദേശം 65 ശതമാനം. യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ ശേഖരങ്ങളിൽ ഒന്ന് ഇറ്റലിയുടെ സെൻട്രൽ ബാങ്കായ ബാങ്കാ ഡി ഇറ്റാലിയയുടെ പക്കലുണ്ട്. റോമിലാണ് പ്രധാനമായും ഈ സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നത്. ദേശീയ കടം കുറയ്ക്കാൻ ഇത് ഉപയോഗിക്കണമെന്ന് ചില രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, സെൻട്രൽ ബാങ്ക് ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്.
4. ഫ്രാൻസ്
സ്വർണ് ശേഖരം: 2,436.9 ടൺ, ആകെ കരുതൽ ശേഖരത്തിലെ പങ്ക്: ഏകദേശം 60 ശതമാനം. ഫ്രാൻസിന്റെ സ്വർണ ശേഖരം ബാങ്ക് ഡി ഫ്രാൻസ് ആണ് കൈകാര്യം ചെയ്യുന്നത്. ഇത് പാരീസിലെ ലാ സോട്ടറൈൻ നിലവറയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
5. റഷ്യ
സ്വർണ്ണ ശേഖരം: 2,332.7 ടൺ,ആകെ കരുതൽ ശേഖരത്തിലെ പങ്ക് ഏകദേശം 25 ശതമാനം.അടുത്ത കാലത്തായി സ്വർണം വാങ്ങുന്നതിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് റഷ്യ. ഉപരോധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം യു.എസ്. ഡോളർ അധിഷ്ഠിത ആസ്തികളിൽ നിന്ന് വൈവിധ്യവൽക്കരിക്കുന്നതിനായി 2014 മുതൽ റഷ്യ നൂറുകണക്കിന് ടൺ സ്വർണം അവരുടെ ശേഖരത്തിൽ കൂട്ടിച്ചേർത്തു. റഷ്യയുടെ സെൻട്രൽ ബാങ്ക് ആഭ്യന്തര സ്വർണ ഉൽപ്പാദനത്തിനാണ് മുൻഗണന നൽകുന്നത്.












Click it and Unblock the Notifications