സ്വർണം 50,000 രൂപയ്ക്ക് 2 പവൻ എന്നതൊക്കെ മറന്നേക്ക്..പക്ഷെ ആശ്വസിക്കാൻ വകയുണ്ട്; പുതിയ പ്രവചനം ഇങ്ങനെ
ആഗോള സാമ്പത്തിക രംഗത്ത് വീണ്ടും അനിശ്ചിതത്വം നിറയുകയാണ്. ഇറാനും യുഎസും തമ്മിൽ ഉടനൊരു കരാർ ഉണ്ടായേക്കില്ല ആശങ്ക വിപണിയിൽ നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പ ഭീഷണി ഉയർന്നതോടെ യുഎസ് ഫെഡ് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലിതാ സ്വർണത്തിന് വരും ദിവസങ്ങൾ ഒട്ടും അനുകൂലമായിരിക്കില്ലെന്ന സൂചന നൽകുകയാണ് കാനഡ ആസ്ഥാനമായ ടിഡി സെക്യൂരിറ്റീസ്. അമേരിക്കൻ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലമുള്ള പണപ്പെരുപ്പ സമ്മർദ്ദവും സ്വർണവിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തൽ. ഇതോടെ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്വർണവിലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടായേക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസവും ആഗോള സ്വർണ വിപണിയിൽ വലിയ ഇടിവാണ് ഉണ്ടായത്. സ്വർണവില ഔൺസിന് 4,500 ഡോളറിന് താഴെയെത്തി. ഇതിന് പിന്നാലെയാണ് ടിഡി സെക്യൂരിറ്റീസ് സ്വർണവില സംബന്ധിച്ച പ്രവചനങ്ങൾ താഴ്ത്തിയത്. ഈ വർഷത്തെ മൂന്നാം പാദത്തിൽ സ്വർണത്തിന്റെ ശരാശരി വില ഔൺസിന് 4,550 ഡോളറായിരിക്കും എന്നാണ് അവരുടെ പുതിയ പ്രവചനം. ഇത് മുൻ പ്രവചനത്തേക്കാൾ ഏകദേശം മൂന്ന് ശതമാനം കുറവാണ്. നാലാം പാദത്തിലെ ശരാശരി വില 4,700 ഡോളറായിരിക്കുമെന്നും അവർ പറയുന്നു. മുമ്പ് നടത്തിയ പ്രവചനത്തേക്കാൾ പത്ത് ശതമാനം കുറവാണിത്.

ഉയർന്ന പണപ്പെരുപ്പ പ്രതീക്ഷകൾ, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഡോളറിന്റെ കരുത്താർജ്ജിക്കുന്നത്, 2026 അവസാനത്തോടെ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന വിപണി പ്രതീക്ഷ എന്നിവയെല്ലാമാണ് സ്വർണത്തിന് സമ്മർദ്ദം തീർക്കുന്നതെന്നാണ് ടിഡി സെക്യൂരിറ്റീസ് പറയുന്നത്.
ഡിസംബറിൽ പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത 50 ശതമാനത്തിലധികമാണെന്ന് സിഎംഇ ഫെഡ് വാച്ച് ടൂളിന്റെ കണക്കുകളും സൂചിപ്പിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യങ്ങൾ ഊർജ്ജവിപണിയിൽ സൃഷ്ടിച്ച ആഘാതവും അതുവഴി ഉയർന്ന പണപ്പെരുപ്പവുമാണ് വിപണിയുടെ കാഴ്ചപ്പാട് മാറ്റിയതെന്നാണ് വിലയിരുത്തൽ.
അതേസമയം എണ്ണവിലയാണ് ഇപ്പോൾ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന ഘടകം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലോ അതിനടുത്തോ തുടരുകയാണെങ്കിൽ സ്വർണവില 4,000 ഡോളറെന്ന നിർണായക താങ്ങുവിലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ടിഡി സെക്യൂരിറ്റീസിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ അത് തള്ളിക്കളയാനാകാത്ത സാധ്യതയാണെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ ഹ്രസ്വകാല വെല്ലുവിളികൾക്കിടയിലും സ്വർണത്തിന്റെ ദീർഘകാല ഭാവിയെക്കുറിച്ച് ടിഡി സെക്യൂരിറ്റീസ് ശുഭാപ്തിവിശ്വാസത്തിലാണ്. 2027-ലെ രണ്ടാം പാദത്തിൽ സ്വർണവില ഔൺസിന് ശരാശരി 5,350 ഡോളറിലെത്തുമെന്നാണ് പുതിയ പ്രവചനം. ഇത് മുൻ കണക്കിനെക്കാൾ ഏഴ് ശതമാനം കൂടുതലാണ്.
ഇറാൻ യുദ്ധാനന്തര കാലഘട്ടത്തിൽ പണപ്പെരുപ്പം ക്രമേണ നിയന്ത്രണത്തിലാകുകയും പലിശനിരക്കുകൾ താഴുകയും ഡോളറിന്റെ കരുത്ത് കുറയുകയും ചെയ്യുമെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തൽ. അത്തരം സാഹചര്യത്തിൽ സ്വർണം വീണ്ടും നിക്ഷേപകരുടെ പ്രിയ ആസ്തിയായി മാറുമെന്നും, സാമ്പത്തിക അനിശ്ചിതത്വം, ഭൂമിശാസ്ത്രപരമായ അപകടസാധ്യതകൾ, കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ എന്നിവ സ്വർണവിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും ടിഡി സെക്യൂരിറ്റീസ് പറയുന്നു.
സ്വർണത്തിനൊപ്പം വെള്ളിയിലും പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങളിലുമാണ് ടിഡി സെക്യൂരിറ്റീസ് കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത്. മൂന്നാം പാദത്തിൽ വെള്ളിവില ഔൺസിന് 78.50 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇത് വർഷാരംഭത്തിലെ കണക്കിനെക്കാൾ എട്ട് ശതമാനം കൂടുതലാണ്. നാലാം പാദത്തിൽ വില 81 ഡോളറായും അടുത്ത വർഷം രണ്ടാം പാദത്തോടെ 84.50 ഡോളറായും ഉയരുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.ത്.
കേരളത്തിൽ വില എന്താകും?
ആഗോള വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില ഉയരുന്നത്. വില കുറയുമെന്ന പ്രവചനങ്ങൾ മലയാളികൾക്കും ആശ്വാസമാണ്. എന്നിരുന്നാലും സ്വർണം ഇനി 50,000 ത്തിന് കിട്ടുമെന്നതൊക്കെ വെറും മോഹം മാത്രമായി അവശേഷിക്കുകയേ ഉള്ളൂ. രാജ്യാന്തര വിപണിയിൽ ഔണ്സ് വില 4500 ഡോളറായാൽ പവൻ വില പരമാവധി 1.14 ലക്ഷം രൂപ വരെ പോയേക്കും. അതായത് 2 ലക്ഷം വരെ പവൻ വില ഉയരില്ലെന്ന് താത്കാലികമായെങ്കിലും ആശ്വസിക്കാം.












Click it and Unblock the Notifications