സ്വർണ വില താങ്ങാനാവുന്നില്ല: ഒരു തരി പൊന്നെന്ന മോഹം ഉപേക്ഷിക്കുന്നോ, ജ്വല്ലറിക്കാർക്ക് പറയാനുള്ളത്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും വർധിച്ചിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്ത് 44760 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് പത്ത് രൂപ വർധിച്ച് 5595 രൂപയാണ്. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 44760 എന്ന നിരക്കിലായിരുന്നു വില്‍പ്പന. ഗ്രാമിന് 5585 രൂപയും.
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സ്വർണ വിലയില്‍ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 14ന് പവന് 45,320 രൂപയായിരുന്നു സ്വർണ വില. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് വിലയായിരുന്നു ഇത്. ഇവിടെ നിന്നും താഴേക്ക് വന്ന വില പിന്നീട് പല തവണ കൂടുകയും കുറയുകയും ചെയ്താണ് ഇന്നത്തെ നിരക്കില്‍ എത്തി നില്‍ക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1995 ഡോളറിൽ ആണ് വ്യാപാരം.

സമീപകാലത്തെ ഉയർന്ന വില രാജ്യത്തെ സ്വർണ ഡിമാന്റിനെ നേരിയ തോതിലെങ്കിലും ബാധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വർണ വില്‍പ്പന നടക്കുന്നുവെന്ന് പ്രതീക്ഷിക്കപ്പെടുന്ന അക്ഷയ തൃതീയ ദിനത്തില്‍ ഇത് വലിയ തോതില്‍ പ്രകടമായിരുന്നു. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. യുഎഇയില്‍ നിന്നും സ്വിറ്റ്സർലൻഡില്‍ നിന്നുമാണ് ഇന്ത്യ കൂടുതലായും സ്വർണം ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങളെ അപേക്ഷിച്ച് വാരാന്ത്യത്തിൽ വാങ്ങലുകൾ മെച്ചപ്പെട്ടുവെന്നാണ് മെറ്റൽസ് ഫോക്കസ് ലിമിറ്റഡിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ചിരാഗ് ഷേത്തിനെ ഉദ്ധരിച്ച് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ സമയത്തേക്കാൾ മൂല്യത്തിൽ ഉയർന്നതാണെങ്കിലും അവയുടെ അളവ് കുറവായിരിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അക്ഷയ തൃതീയ ദിനത്തില്‍ ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ തുടങ്ങിയ വലിയ തോതിലുള്ള വില്‍പ്പനായിരുന്നു നടന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേ അപേക്ഷിച്ച് ആളുകള്‍ ഇത്തവണ കൂടുതലായി ചെറിയ അളവുകളിലേക്ക് തിരിയുകയായിരുന്നു. അതായത് കഴിഞ്ഞ വർഷം ഇതേകാലയളവില്‍ ഒരു പവന്‍ സ്വർണ വാങ്ങാന്‍ 40000 ത്തിന് താഴെ തുക മാത്രമായിരുന്നു മുടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അത് 45000 ത്തിലേക്ക് എത്തി.
ആഭ്യന്തര വിലയിൽ 5-10% വരെ കുറവുണ്ടായില്ലെങ്കിൽ, ഏപ്രിൽ-ജൂൺ കാലയളവിൽ സ്വർണത്തിന്റെ ഡിമാൻഡ് വീണ്ടും കുറഞ്ഞേക്കുമെന്നും ഷെത്ത് പറയുന്നു. 2022 നെ അപേക്ഷിച്ച് ഈ വർഷത്തെ മൊത്തത്തിലുള്ള വിൽപ്പന സ്തംഭനാവസ്ഥയിലാകുകയോ കുറയുകയോ ചെയ്യും. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 774 ടണ്ണായിരുന്നു ഉപഭോഗം.
''രാജ്യത്തെ ഉഷ്ണതരംഗവും ഡിമാൻഡിനെ ബാധിക്കുന്നുണ്ട്. വിവാഹ സീസണായതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വിൽപന സാധാരണ ഗതിയില്‍ ഉയരേണ്ടതാണെങ്കിലും കടുത്ത ചൂട് ആശങ്കാജനകമാണ്. കാരണം ഈ സമയത്ത് ആളുകൾ പൊതുവെ വീടിന് പുറത്തിറങ്ങാറില്ല, വൈകുന്നേരങ്ങളിൽ മാത്രമേ കടകൾ സന്ദർശിക്കൂ," - ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ മുൻ ചെയർമാനുമായ ആശിഷ് പേഥെ പറയുന്നു.












Click it and Unblock the Notifications