സ്വർണ വില ഇടിഞ്ഞ് വീഴുന്നു; സ്വർണപ്രേമികൾ ചെയ്യേണ്ടത്, ഇക്കാര്യവും അറിയണം
ദുബായിയിൽ ഒരാഴ്ച മുൻപ് സ്വർണവില റെക്കോഡ് ഉയരത്തിലായിരുന്നു. ആദ്യമായി 24 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 420 ദിർഹം തൊട്ടു. 22 കാരറ്റിന് 382 ദിർഹത്തിലായിരുന്നു വ്യാപരം. ഇതോടെ വില 390 ദിർഹം വരെ എത്തിയേക്കുമെന്നുള്ള വിലയിരുത്തൽ ഉണ്ടായിരുന്നെങ്കിലും സ്വർണപ്രേമികൾക്ക് ആശ്വാസമായി വില കുത്തനെ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തോട് അനുബന്ധിച്ച് വില കുറഞ്ഞതോടെ ആഭരണപ്രേമികൾ ജ്വല്ലറികളിലേക്ക് കൂട്ടമായി എത്തുന്നതായിരു കാഴ്ച. നിലവിൽ ദുബായിൽ 22 കാരറ്റ് സ്വർണത്തിന് വില 360 ദിർഹമാണ്. 21 കാരറ്റ് ഒരു ഗ്രാമിന് 345.25 ദിർഹവും 18 കാരറ്റിന് 295.75 ദിർഹവുമാണ് വില.
കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 74320 എന്ന റെക്കോഡിലെത്തിയ പവൻ വില കഴിഞ്ഞ ദിവസം അക്ഷയതൃതീയക്ക് പവന് 71840 ൽ എത്തി. ഗ്രാമിന് 8980 രൂപയും. അതേസമയം ഈ വിലയിടിവ് ഇനി വരും ദിവസങ്ങളിലും തുടരുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ആഗോള വിപണിയിലെ ചലനങ്ങൾ സ്വർണ വില വീണ്ടും ഉയർത്താനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.

വ്യാപാര യുദ്ധവും വില വർധനവും
മറ്റ് രാജ്യങ്ങൾക്ക് മേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കമായിരുന്നു സ്വർണ വിവ കത്തികയറാൻ കാരണമായത്. യുഎസ് ഫെഡ് തലവനെതിരെ ട്രംപ് നടപടിയെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും വിപണിയിൽ ആശങ്ക തീർത്തു. ഇതോടെ കഴിഞ്ഞ ആഴ്ച രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3500 ഡോളർ എന്ന റെക്കോഡിലെത്തിയിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ വില ഔൺസിന് 4000ത്തിലെത്തിയേക്കുമെന്നും ഒരുപക്ഷെ 4200 വരെ എത്താൻ സാധ്യത ഉണ്ടെന്നും പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് വിലയിടിഞ്ഞത്. യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനിക്കുന്നുവെന്ന സൂചനയാണ് വിലയിലെ ഇപ്പോഴത്തെ ഇടിവിന് വഴിവെച്ചത്. നിലവിൽ ആഗോള വിപണിയിൽ 3223 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ ഈ ആശ്വാസം തുടരുമോയെന്നാണ് പ്രധാന ചോദ്യം. വ്യാപാരയുദ്ധം അയയുന്നുവെങ്കിലും ആഗോള വിപണിയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കേന്ദ്ര ബാങ്കുകളും ചൈനയിൽ നിന്നുള്ള നിക്ഷേപകരും സ്വർണം വാങ്ങിക്കൂട്ടുകയാണ്.
വെല്ലുവിളിയായി യുഎസ് ജിഡിപിയിലെ ഇടിവ്
യുഎസ് ആഭ്യന്തര ഉത്പാദന വളർച്ച വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നെഗറ്റീവ് 0.3 ശതമാനത്തിലേക്കാണ് വളർച്ച നിരക്ക് ഇടിഞ്ഞത്. ഡിസംബറിൽ 2.4 ശതമാനമായിരുന്നു വളർച്ച നിരക്ക്. 2022 ന് ശേഷം യുഎസിൽ സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. യുഎസ് മാന്ദ്യ ഭീതിയും ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണികളുമാണ് സമ്പദ് വ്യവസ്ഥയേയും തളർത്തിയത്.
ഈ സാഹചര്യത്തിൽ ജൂണിൽ നടക്കുന്ന യോഗത്തിൽ യുഎസ് ഫെഡ് പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്വാഭാവികമായും സ്വർണത്തിന്റെ സ്വീകാര്യത ഉയർത്തുകയും സ്വർണ വില വീണ്ടും ഉയരാൻ കാരണമാകുകയും ചെയ്യും.
സ്വർണം മാത്രമല്ല,വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയ്ക്കും നിലവിൽ വില ഇടിഞ്ഞിട്ടുണ്ട്. എന്നാൽ യുഎസ് ഡോളർ അൽപം ശക്തിപ്രാപിച്ചതും മറ്റ് കറൻസികളിൽ സ്വർണത്തിന്റെ വില കൂടുതലാകുന്നതിന് വഴിവെക്കും.
മുൻകൂട്ടി ബുക്ക് ചെയ്യാം
വിലയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണം വാങ്ങുകയാണ് ഉപഭോക്താക്കൾ. പ്രത്യേകിച്ച് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക്. ഇത്തരത്തിൽ ബുക്ക് ചെയ്യുന്നത് വ്യാപാരികളെ സംബന്ധിച്ച് വലിയ നഷ്ടമാണ്. എന്നാൽ ജ്വല്ലറികളിലേക്ക് ആളുകൾ എത്തണമെങ്കിൽ ഇത്തരത്തിലുള്ള ഓഫറുകൾ നൽകാതെ തരമില്ലെന്നാണ് ഇവർ പറയുന്നത്.












Click it and Unblock the Notifications