സ്വർണ പ്രവചനങ്ങളെല്ലാം പാളുന്നു; ഇനിയും വില കുറയും? ചരിത്രം പറയുന്നത് ഇങ്ങനെ..പക്ഷെ
കഴിഞ്ഞ ഏതാനും മാസങ്ങളായി കുതിച്ച സ്വർണം അന്താരാഷ്ട്ര വിപണിയിലിപ്പോൾ കിടക്കുകയാണ്. ഈ വർഷം ജനുവരി 29-ന് ഔൺസിന് 5,594.82 ഡോളർ വരെ ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ സ്വർണമാണ് ഇപ്പോൾ 4500 ഡോളറിന് താഴേക്ക് എത്തിയത്. കൃത്യമായി പറഞ്ഞാൽ വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്തപ്പോൾ ഔൺസിന് 4,473.89 ഡോളറായിരുന്നു വില.
സ്വർണം വീണ്ടും കുതിച്ചുയരുമോ, അതോ ഇനിയും വില കുറയുമോ എന്ന ചർച്ചയാണ് ഇപ്പോൾ വിപണിയിൽ സജീവമായിരിക്കുന്നത്. എന്നാൽ സ്വർണവിലയുടെ പഴയ ചരിത്രം പരിശോധിച്ചാൽ നിലവിലെ സാഹചര്യം അത്ര അസാധാരണമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സ്വർണവിലയിൽ ശക്തമായ ഉയർച്ചയ്ക്ക് പിന്നാലെ തിരുത്തൽ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ വിലയിടിവുകളും ഉയർച്ചകളും പരിശോധിച്ചാൽ ഇത് വ്യക്തമാകും എന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. .
2008 മുതൽ 2011 വരെയുള്ള കാലയളവിൽ സ്വർണവില ഏകദേശം 170 ശതമാനം ഉയർന്നിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വൻതോതിൽ പണം ഒഴുകിയതായിരുന്നു അന്നത്തെ കുതിപ്പിന് കാരണം. എന്നാൽ അതിന് പിന്നാലെ വിലയിൽ വലിയ ഇടിവും രേഖപ്പെടുത്തി.
2018 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലും സമാന സാഹചര്യം കണ്ടു. ഈ കാലയളവിൽ സ്വർണവില 74 ശതമാനത്തോളം ഉയർന്നു. പിന്നീട് വിപണി വീണ്ടും തിരുത്തലിന് വിധേയമായി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഇടിവിനെ പലരും സ്വാഭാവിക വിപണി ചലനമായാണ് കാണുന്നത്.
ഈ വർഷം സ്വർണം റെക്കോഡ് തിരുത്തിയതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണശേഖരണം വർധിപ്പിച്ചതാണ്. ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കാനും വിദേശനാണയ ശേഖരം കൂടുതൽ സുരക്ഷിതമാക്കാനുമായി നിരവധി രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടി. ഇതിനൊപ്പം ഇന്ത്യയിലും ചൈനയിലും സ്വർണത്തിനുള്ള ആവശ്യകതയും ശക്തമായിരുന്നു. ആഭരണ ആവശ്യത്തിനൊപ്പം നിക്ഷേപമെന്ന നിലയിലും ആളുകൾ സ്വർണം വാങ്ങിച്ചു.
മറ്റൊരു പ്രധാന ഘടകം ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളായിരുന്നു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും വിവിധ രാജ്യങ്ങൾക്കിടയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൻ്റെ പെരുമ ഉയർത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും യുഎസ് ഡോളറിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സ്വർണത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു.
എന്നാൽ അടുത്തിടെ വിപണിയിൽ മാറ്റങ്ങൾ പ്രകടമാണ്. കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നതിൽ കുറവ് വരുത്തിയിട്ടുണ്ട്. ചൈനയിലെയും ഇന്ത്യയിലെയും ആവശ്യകതയും കുറഞ്ഞു. ഈ പുതിയ ട്രെൻഡ് വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
വില റെക്കോർഡ് ഉയരങ്ങളിലെത്തിയതോടെ പല നിക്ഷേപകരും ലാഭമെടുക്കുന്നതിനായി സ്വർണം വിറ്റഴിക്കാൻ തുടങ്ങിയതും വിപണിയിൽ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിലത്തകർച്ചയെന്നാണ് വിലയിരുത്തൽ.
കേന്ദ്ര ബാങ്കുകൾ ഇപ്പോഴും വാങ്ങുന്നുണ്ട്, പക്ഷേ...
വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2026-ലെ ആദ്യ പാദത്തിൽ ലോകത്തെ കേന്ദ്ര ബാങ്കുകൾ ചേർന്ന് 243.7 മെട്രിക് ടൺ സ്വർണം വാങ്ങിയിട്ടുണ്ട്. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതൽ.
എന്നാൽ ഈ കണക്ക് മാത്രം നോക്കി വലിയ ഡിമാൻഡ് നിലനിൽക്കുന്നുവെന്ന് പറയാനാകില്ല. കാരണം 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ഓരോ പാദത്തിലും 300 മെട്രിക് ടണ്ണിലേറെ സ്വർണമാണ് കേന്ദ്ര ബാങ്കുകൾ വാങ്ങിയിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വാങ്ങൽ നിരക്ക് കുറവാണ്. അതായത് കേന്ദ്ര ബാങ്കുകളുടെ താൽപര്യം പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും, മുമ്പുണ്ടായിരുന്ന അത്ര ശക്തമായ വാങ്ങൽ ഇപ്പോൾ വിപണിയിൽ ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്തായാലും ഇറാൻ-ഇസ്രായേൽ പ്രതിസന്ധിയാണ് ഇപ്പോൾ സ്വർണത്തിന് തിരിച്ചടി. പ്രതിസന്ധി അവസാനിച്ചാൽ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യത തള്ളാനാകില്ല.












Click it and Unblock the Notifications