സ്വർണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, ഇത് മൂന്നാം തവണ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. ശിവശങ്കറിന് തങ്ങള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് എന്‍ഐഎ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാക്കിയിരുന്നു.
കൊച്ചി എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബന്ധം വ്യക്തപരമാണെന്നും സ്വര്‍ണ്ണക്കടത്തില്‍ പങ്കോ അറിവോ ഇല്ലെന്നാണ് നേരത്തെ എം ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്.

സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട മെസ്സേജുകള്‍ അടക്കമുളള വിവരങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്വപ്‌ന സുരേഷും സരിത്തും അടക്കമുളള പ്രതികളുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും അടക്കം പരിശോധിച്ചതില്‍ നിന്ന് രണ്ടായിരം ജിബിയോളും വരുന്ന ഡാറ്റ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ശിവശങ്കറിനെതിരെയുളള നിര്‍ണായക തെളിവുകള്‍ ഇതിലുണ്ടെന്നാണ് സൂചനകള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ സ്വപ്‌ന സുരേഷ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് എന്‍ഐഎ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.












Click it and Unblock the Notifications