യുഎഇ കോൺസുലേറ്റിലെ ജോലി മുൻ കേന്ദ്രമന്ത്രിയുടെ ശുപാർശയോടെ? സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾ പുറത്ത്
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ 15 കോടിയുടെ സ്വർണമാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ദിവസങ്ങൾക്ക് മുമ്പ് കടത്തിയത്. കേസിലെ മുഖ്യസൂത്രധാരയാണ് സ്വപ്ന സുരേഷ്. 2 വർഷം മുൻപാണ് ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചത്. 2013 ൽ എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനറായും സ്വപ്ന ജോലി ചെയ്ത ഇവർ വെച്ച് വ്യാജ രേഖ ചമച്ച കേസിൽ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിച്ച് വരികയാണ്.
ഒരുമിച്ചുള്ള ചിത്രങ്ങൾ, ഫോണിലെ രഹസ്യ സംഭാഷണങ്ങള്; സ്വപ്ന വമ്പൻ സ്രാവ്..! സരിത്തിന്റെ ഫോണിൽ കണ്ടത്
മുൻ കേന്ദ്രമന്ത്രിയുടെ ശുപാർശ
മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ഉന്നത നേതാവിന്റെ ശുപാർശയെ തുടർന്നാണ് സ്വപ്ന സുരേഷിന് യുഎസ് കോൺസുലേറ്റിൽ ജോലി ലഭിക്കുന്നതെന്നാണ് വിവാദത്തിനൊപ്പം പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച സ്വപ്ന സുരേഷ് കഴിഞ്ഞ വർഷമാണ് ഈ ജോലി രാജിവെച്ചത്. അബുദാബിയിൽ ജനിച്ച് വളർന്ന സ്വപ്ന ബാർ ഹോട്ടൽ നടത്തിപ്പുകാരനായ പിതാവിനൊപ്പം ബിസനസിൽ പങ്കാളിയായിരുന്നു.
പിതാവിന്റെ ബന്ധങ്ങൾ മുതലെടുത്തു?
തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിയാണ് സ്വപ്നയുടെ പിതാവ് സുരേഷ്. അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖനായ ഒരാളുടെ പഴ്സണൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. യുഎഇയിലെ മലയാളി പ്രമുഖരുമായും സ്വപ്ന അടുത്ത ബന്ധമാണ് പുലർത്തിവന്നിരുന്നത്.
വ്യാജരേഖ ചമച്ചു
അബുദാബിയിൽ നിന്നും 2013ഓടെ നാട്ടിലെത്തിയ ഇവർ തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സിൽ വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബ്ബിന്റെ എക്സിക്യൂട്ടീവ് മാനേജരായി ചുമതലയേറ്റു. എന്നാൽ വ്യാജ രേഖ കെട്ടിച്ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇവർ വഞ്ചനാക്കേസിൽ അകപ്പെട്ടതോടെയാണ് ഈ ജോലി നഷ്ടമാകുന്നത്. 17 സ്ത്രീകളുടെ പേരിൽ വ്യാജ ലൈംഗിക ആരോപണ പരാതി കെട്ടിച്ചമച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്.
Recommended Video
കള്ളക്കേസിൽ കുടുക്കി
എയർ ഇന്ത്യ ഗ്രൌണ്ട് ഹാൻഡ് ലിംഗ് വിഭാഗം ഓഫീസറായി സേവനമനുഷ്ടിച്ചിരുന്ന എൽഎസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയ കേസ് ക്രൈ ബ്രാഞ്ചാണ് നിലവിൽ അന്വേഷിച്ചുവരുന്നത്. ഈ സംഘം രണ്ട് തവണ സ്വപ്നയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഇവർ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ജോലിയിൽ പ്രവേശിക്കുന്നത്. തന്റെ ഉന്നത ബന്ധം ഉപയോഗപ്പെടുത്തിയാണ് ജോലി തരപ്പെടുത്തിയത്. ഇക്കാലയളവിൽ സർക്കാരിനെ ഉന്നതരുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തുു.
ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം
മുടവൻമുകളിലെ സ്വപ്നയുടെ ഫ്ലാറ്റിൽ ഐടി സെക്രട്ടറി ശിവശങ്കറും സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നാണ് വിവരം. ഔദ്യോഗിക വാഹനത്തിലാണ് ഇദ്ദേഹം എത്താറുണ്ടായിരുന്നതെന്നാണ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇവിടെ ട്രാവൽ ഏജൻസിക്കാരും ബിസിനസുകാരും എത്താറുണ്ടായിരുന്നുവെന്നും ആഘോഷങ്ങൾ അതിരുവിട്ടതോടെ ഫ്ലാറ്റിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കേണ്ടി വന്നെന്നും അസോസിയേഷൻ അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വിവാദത്തോടെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറെ മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇദ്ദേഹം ആറ് മാസത്തെ അവധിയ്ക്ക് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഐടി വകുപ്പിന് കീഴിൽ ജോലി
2018ലാണ് സ്വപ്നയ്ക്ക് യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമാകുന്നത്. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജോലി നഷ്ടമായതെന്നാണ് വിവരം. തുടർന്നാണ് ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ക്ചറിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഓപ്പറേഷൻ മാനേജർ തസ്തികയിലായിരുന്നു നിയമനം. തുടർന്ന് മാസങ്ങൾക്കുള്ളിൽ തന്നെ സ്പേസ് പാർക്ക് പ്രൊജക്ട് മാനേജരായും നിയമിക്കപ്പെട്ടു. മാർക്കറ്റിംഗ് ലെയ്സൺ ഓഫീസറായും ഇക്കാലയളവിൽ ഇവർ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഐടി രംഗത്ത് മുൻപരിചയമില്ലാഞ്ഞിട്ടും ജോലി ലഭിച്ചത് ഉന്നതരുടെ ഇടപെടൽ മൂലമാണെന്നും ആരോപണമുണ്ട്.