കച്ചമുറുക്കി സർക്കാർ; ഗവർണർക്കെതിരെ പുതിയ നീക്കം; തീരുമാനം ഇന്ന്
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ അടുത്തമാസം നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണർ ആണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ച നടക്കുകയാണ്. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം.അതേ സമയം സഭ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം.
നേരത്തെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിന് ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ഗവർണറുമായുള്ള പോര് ശക്തിപ്പെടുന്നതിനിടെ സഭയിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം.
നിലവിൽ വിവിധ സർവകലാശാലകളിൽ വ്യത്യസ്ത നിയമമാണ്. അതിനാൽ ഓരോന്നിനും ബിൽ കൊണ്ടുവന്ന് അവതരിപ്പിക്കണം. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ബിൽ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ്. ബില്ലിൽ ഗവർണർ ഒപ്പിടാതെ വന്നാൽ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാടുമായി യോജിച്ച് പ്രക്ഷോഭം നടത്താനും ആലോചനയുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പ്രക്ഷോഭത്തില്‍ സീതാറാം യെച്ചൂരിയും ഡി രാജയും ഡി എം കെ നേതാക്കളും പങ്കെടുക്കും.
കേരള നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും തെരഞ്ഞെടുത്ത് അയക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ താല്‍പ്പര്യത്തിനൊത്തു നില്‍ക്കുന്ന ഒരാളെക്കൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ അട്ടിമറിച്ചുകളയാമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരള നിയമസഭ നല്‍കിയതാണ്. എന്നിട്ട് ആ പദവിയില്‍ ഇരുന്ന് കേരളത്തിലെ സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ആദ്യം അധ്യാപകര്‍ കൊള്ളില്ലെന്നു പറഞ്ഞു. പിന്നെ തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിന്‍ഡിക്കറ്റ് എന്നിവയ്‌ക്കെതിരെ തിരിഞ്ഞു. ഇപ്പോള്‍ വിസിമാരെ പുറത്താക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത വിസിമാരുടെ നിയമനത്തെയാണ്, ചോദ്യംചെയ്യപ്പെട്ട ഒന്നിന്റെ പേരില്‍ നിയമപരമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജുഡീഷ്യറിക്കുംമേലെയാണ് എന്നാണ് ഭാവം. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല, പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ഇടങ്ങളിലെല്ലാം ഗവര്‍ണര്‍മാരെ രാഷ്ട്രീയ കരുക്കളായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍മാര്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ നമ്മുടെ മുന്നിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.