നവ കേരള സദസ്സ്: പരസ്യ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ, ഇതുവരെ അനുവദിച്ചത് 55 ലക്ഷം
തിരുവനന്തപുരം: നവ കേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2. 86 കോടി രൂപയെന്ന് കണക്കുകൾ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കാൻ അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2. 31 കോടി രൂപ കുടിശ്ശികയാണ് എന്നും നവ കേരള ജാഥ നടത്താൻ 45 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നവ കേരള സദസ്സിന്റെ പ്രചാരണത്തിന് ഹോർഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സർക്കാർ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പി ആർ ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാ ജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെ എസ് ആർ ടി സി ബസ്സിലെ പ്രചാരണ പോസ്റ്റർ പതിപ്പിച്ചതിന് 16. 99 ലക്ഷം രൂപയും റെയിൽ വേ ജിംഗിൾസിന് 41. 21 ലക്ഷം രൂപയും ആണ് ചെലവ് വന്നത്.

ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7. 47 കോടിയും അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് 2 നാണ് തുക അനുവദിച്ചത്. 9. 16 കോടിക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാർ. ബാക്കി തുക മേയ് 4 ന് അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 18 ന തുടങ്ങി ഒരു മാസം ആണ് നവ കേരള സദസ്സിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനം നടത്തിയത്. സി ആപ്റ്റിനാണ് സർക്കാർ പണം നൽകി ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പടം വെച്ച് പരിപാടിക്ക് വേണ്ടി 25. 40 ലക്ഷം പോസ്റ്ററാണ് അടിച്ചത്.












Click it and Unblock the Notifications