കാര്‍ഷിക നിയമം കുത്തകകളെ സഹായിക്കുന്നത്, നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഗവർണർ
തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയുളള വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണ് എന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനം. കേരളം പോലുളള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് കാര്‍ഷിക നിയമം തിരിച്ചടിയാവും. കര്‍ഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്ത് നില്‍പ്പാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍..
പുതിയ കാര്‍ഷിക നിയമ ഭേദഗതികളും തൊഴില്‍ നിയമങ്ങളും രാജ്യത്തെ സാധാരണക്കാരെ സാരമായി ബാധിക്കുന്നതാണ്. കാര്‍ഷിക നിയമങ്ങള്‍ മിനിമം താങ്ങുവിലയെ ഇല്ലാതാക്കുന്നതാണ്. കര്‍ഷകരുടെ വില പേശല്‍ ശേഷി ഇല്ലാതാക്കി പൂഴ്ത്തി വെപ്പിന് കളമൊരുക്കുന്നതാണ് കാര്‍ഷിക നിയമം. റബ്ബര്‍ അടക്കമുളള നമ്മുടെ വിളകള്‍ക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കുന്ന നീക്കങ്ങളുമായി മുന്നോട്ട് പോകണമെന്ന് കേ്ന്ദ്ര സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടും എന്നും കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും നയപ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ തടസ്സപ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പല പദ്ധതികളുടേയും മുന്നോട്ട് പോക്കിനെ ഇത് തടസ്സപ്പെടുത്തി. കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിലവിലുളള കേന്ദ്ര സഹായം മതിയാകില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാനത്തിനുളള ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് 2023 വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്ധന വില കുത്തനെ ഉയരുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. ഫെഡറലിസം നടപ്പാക്കാനുളള ശ്രമങ്ങളില്‍ കേരളം മുന്നിലാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. മതേതരത്വ മൂല്യങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തി പിടിച്ചുവെന്നും പൗരത്വ സമരകാലത്ത് അത് വ്യക്തമായതാണെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
Recommended Video