സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിലേക്ക് സിപിഎമ്മും, പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: തെറ്റായ പ്രചാരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലർത്തുന്നതാണ് സർക്കാർ നിലപാട്. എന്നാൽ തന്റെ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ് ഗവർണർ എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
'ഭരണഘടനാപരമായ രീതിയിലാണോ ഗവർണറുടെ പ്രവർത്തനം എന്ന് ജനങ്ങൾ സംശയിക്കുന്നു. ചരിത്ര വസ്തുതകൾ കാണാതെ ഗവർണർ വില കുറഞ്ഞ നിലപാട് സ്വീകരിക്കുകയും തെറ്റായ പ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. കണ്ണൂരിൽ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വയോധികനായ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചരിത്ര കോൺഗ്രസ് വേദിയിൽവെച്ച് ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകും. ഇനി അതിന് തെളിവുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണ്' എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കണ്ണൂർ സർവകലാശാല വിസിക്കെതിരെയും അനാവശ്യ വിവാദങ്ങളാണ് ഗവർണറുണ്ടാക്കുന്നത്. ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട ഗവർണർ തെറ്റായ ആശയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രചരിപ്പിക്കുകയാണ്. ഗവർണർ എന്ന നിലയിലുള്ള സമചിത്തത അദ്ദേഹം കാണിക്കുന്നില്ല എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപി നിയമിച്ച ഗവർണർമാരെല്ലാം ഇത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ടും കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ' മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവിന് അവർക്ക് അർഹതപ്പെട്ട ജോലിക്കായി അപേക്ഷിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക? എന്തൊരു അസംബന്ധമാണ് പറയുന്നത്? എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ പരിശോധിക്കാൻ ആരാണ് തടസ്സം? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആയതിനാൽ ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ല എന്ന് പറയാൻ ഇദ്ദേഹത്തിന് എന്താണ് അവകാശം?
ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇതിൽപരം അസംബന്ധം മറ്റൊരാൾക്കും പറയാൻ കഴിയില്ല. ഗവർണർ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാണ് സംസാരിക്കേണ്ടത്. ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല, അത് അദ്ദേഹം തന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ അടുത്ത് ബന്ധപ്പെടുന്നവർ അത് പരിശോധിപ്പിക്കാൻ തയ്യാറാകണം. പക്വമതിയായ ആൾക്ക് ചേർന്ന പ്രതികരണമല്ല ഗവർണറുടേത്. സർക്കാർ ഭരണഘടനാപരമായ കാര്യങ്ങളാണ് ചെയ്യുന്നത്', മുഖ്യമന്ത്രി തുറന്നടിച്ചു.












Click it and Unblock the Notifications