ധൈര്യമുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കട്ടെയെന്ന് കാനം, സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയെന്ന് സതീശൻ
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ഗവര്‍ണറുടെ നീക്കം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ കേട്ടുകേള്‍വി ഇല്ലാത്തതാണ് ഗവര്‍ണറുടെ ഈ നടപടി. മന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറുടെ ഈ നീക്കം രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്. തന്റെ അധികാരങ്ങളെ കുറിച്ച് ഗവര്‍ണര്‍ക്ക് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ച് വിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണം എന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞത് കൊണ്ട് ആരെങ്കിലും മന്ത്രിയെ പിരിച്ച് വിടാന്‍ പോകുന്നുണ്ടോ എന്നും കാനം ചോദിച്ചു. തങ്ങളെ സംബന്ധിച്ച് ഇതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണ്. ഗവര്‍ണര്‍ ഭരണഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടിരിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കട്ടെ എന്നും കാനം പ്രതികരിച്ചു.
ഗവർണ്ണറുടെ കടുംവെട്ടോ?: ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പ്രത്യക്ഷത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ഏറ്റുമുട്ടലാണെന്ന് തോന്നുമെങ്കിലും ഇത് വ്യാജ ഏറ്റുമുട്ടലാണ്. ജനങ്ങളെ കബളിപ്പിക്കാന്‍ രണ്ട് കൂട്ടരും ഒത്തുചേര്‍ന്നിരിക്കുകയാണ് എന്നും വിഡി സതീശന്‍ പറഞ്ഞു. പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രണയചാപല്യങ്ങൾ, മദനകാമരാജൻ കഥകളൊക്കെ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് എതിരെയുളള ആരോപണങ്ങള്‍ അടക്കമുളള പ്രശ്‌നങ്ങള്‍ മറച്ച് വെക്കാനുളള ശ്രമമാണിത്. അല്ലെങ്കില്‍ ലോകത്ത് ആരെങ്കിലും മന്ത്രിയെ പിന്‍വലിക്കണമെന്ന് കത്ത് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'യുപിയിലുള്ളവർക്ക് കേരളത്തിലെ കാര്യം മനസിലാകില്ല'; ഗവർണറെ ചൊടിപ്പിച്ച ധനമന്ത്രിയുടെ പ്രസംഗം
ഗവര്‍ണര്‍ തനിക്ക് ഇല്ലാത്ത അധികാരം ഉപയോഗിക്കുമ്പോള്‍ സ്വയം പരിഹാസ്യനാവുകയാണ് ചെയ്യുന്നതെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വിടി ബല്‍റാം പ്രതികരിച്ചു. ഗവര്‍ണറുടെ അധികാരത്തെ കുറിച്ച് സുപ്രീം കോടതി തന്നെ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്. വ്യക്തിപരമായ അപ്രീതിയുടെ പേരില്‍ മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്നും വിടി ബൽറാം പ്രതികരിച്ചു. മന്ത്രിയെ പുറത്താക്കണം എന്നുളള ഗവര്‍ണറുടെ ആഗ്രഹം നല്ലതാണെന്നും പക്ഷേ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മുന്‍ നിയമമന്ത്രി കൂടിയായ എകെ ബാലന്‍ പ്രതികരിച്ചു. ഇത് പ്ലഷറിന്റെ ഭാഗമല്ല, പ്രഷറിന്റെ ഭാഗമാണ്. പുറത്ത് നിന്നുളള പ്രഷറും ശാരീരികമായിട്ടുളള പ്രഷറുമുണ്ടാകും. ഗൗരവമായിട്ട് കാണേണ്ട ഒരു പ്രശ്‌നവും ഇല്ല. കേരളീയ പൊതുസമൂഹം ഇതൊക്കെ പരമപുച്ഛത്തോടെയാണ് കാണുന്നത് എന്നും എകെ ബാലന്‍ പറഞ്ഞു.