പരസ്‌പരം കൈകൊടുത്തു, കുശലം പറഞ്ഞു; മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ശീതയുദ്ധത്തിന് അവസാനമായോ?
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഏറെ നാളായി തുടരുന്ന ശീതയുദ്ധത്തിന് ഒടുവിൽ വിരാമം. ഇരുവർക്കും ഇടയിലെ പിണക്കത്തിന്റെ മഞ്ഞുരുകുന്ന കാഴ്‌ചയാണ് ഇന്നലെ രാജ്ഭവനിൽ കണ്ടത്. കുറെക്കാലമായി പരസ്‌പരം മുഖം കൊടുക്കാതെ പോയിരുന്ന രണ്ടു പേരും ഇന്നലെ രാജ്ഭവനിൽ വച്ച് കണ്ടപ്പോൾ കുശലം പറയുകയും ഒന്നിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുകയും ഒക്കെ ചെയ്‌തു.
കാറിൽ മടങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ അടുത്തെത്തി ഗവർണർ കൈകൂപ്പി. മുഖ്യമന്ത്രി തിരികെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു. മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരി നായരുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ വേണ്ടിയാണു മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പ്രമുഖർ ഇന്നലെ രാജ്ഭവനിൽ എത്തിയത്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ തൊട്ടടുത്ത കസേരയിൽ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു.

പിന്നീട് രാജ്ഭവനിൽ വച്ച് നടന്ന ചായസൽക്കാരത്തിലും പിണറായി വിജയൻ പങ്കെടുത്തു. മുഖ്യമന്ത്രിയെ ഗവർണർ തന്നെയാണ് വിളിച്ചു കൊണ്ടു പോയത്. അദ്ദേഹം തന്നെ മുഖ്യമന്ത്രിക്ക് പ്ലേറ്റ് എടുത്തു കൊടുക്കുകയും ചെയ്‌തു. മുഖ്യമന്ത്രി അത് ചിരിയോടെ സ്വീകരിച്ചു. പിണറായി വിജയന് പുറമെ മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, കെബി ഗണേഷ് കുമാർ തുടങ്ങിയവരും ചായസൽക്കാരത്തിൽ പങ്കെടുത്തു.
നേരത്തെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം കേവലം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോടുള്ള എതിർപ്പ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്‌ണനും ചേർന്നായിരുന്നു ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്.
മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും നോക്കാൻ ഗവർണർ തയ്യാറായിരുന്നില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഇത് അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഗവര്‍ണര്‍ നടത്തിയ ചായസല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. ഗവര്‍ണറുമായുള്ള പോര് തുടരുന്നതിനിടെയായിരുന്നു ഈ നീക്കം. രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ്‌ഹോം വിരുന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ അതില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ തീരുമാനിക്കുകയായിരുന്നു.
ഇതിന് ശേഷം തരം കിട്ടുമ്പോഴെല്ലാം സംസ്ഥാന സർക്കാരിനെ വലിയ രീതിയിൽ വിമർശിക്കുകയായിരുന്നു ഗവർണർ. കൂടാതെ വിവാദ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളും നിരന്തരം നടത്തി വന്നിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് ഗവർണറും മുഖ്യമന്ത്രിയും ഒരു വേദിയിൽ പ്രത്യേക്ഷപ്പെടുന്നത്.












Click it and Unblock the Notifications