സർക്കാർ തലയിടേണ്ട; പേഴ്‌സണൽ സ്റ്റാഫിൽ ഹരി എസ് കർത്തയെ നിയമിച്ചത് തന്റെ തീരുമാനമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫായി ഹരി എസ് കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലയിടേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനെതിരെയും ഗവര്‍ണര്‍ തുറന്നടിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിവേ്‌സിറ്റി വിവാദത്തിന് ശേഷം ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരുമായി പോര്‍മുഖം തുറന്നിരിക്കുകയാണ്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവച്ച് ഇവരെല്ലാം പാര്‍ട്ടിയില്‍ എത്തി പ്രവര്‍ത്തിക്കുകയാണ്. ഇതുപോലെ പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെ കുറിച്ച് അടുത്ത കാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ നല്‍കുന്ന രീതി നാണകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അതൃപ്തി അറിയിച്ചത്. ഗവര്‍ണറുടെ താല്‍പര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറക്കിയതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെ വിമര്‍ശിച്ച് ഗവര്‍ണറും രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 18നാണ് കര്‍ത്തായെ നിയമിക്കാനുള്ള കത്ത് രാജ്ഭവന്‍ സര്‍ക്കാരിന് നല്‍കിയത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദത്തിനൊപ്പം നിയമനനീക്കവും ചര്‍ച്ചയായിരുന്നു. നിയമന ശുപാര്‍ശ ആഴ്ചകളോളം മുഖ്യമന്ത്രിയുടെ പരിഗണനയിലായിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടതും കര്‍ത്തായുടെ നിയമനവും സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലെ കൊടുക്കല്‍ വാങ്ങല്‍ പ്രകാരമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.












Click it and Unblock the Notifications