അനാവശ്യമായി പുറത്ത് ഇറങ്ങിയാൽ കേസ്, അന്തര്‍ജില്ലാ യാത്രകള്‍ വേണ്ട, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കില്ല.
അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കും. ആശുപത്രികളിലേക്കും വാക്‌സിനേഷനും പോകാന്‍ തടസ്സമില്ല.ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ മാത്രമേ അനുവദിക്കുകയുളളൂ. പുറത്ത് ഇറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ വെക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് പെട്രോൾ പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവ തുറന്ന് തന്നെ പ്രവർത്തിക്കും. വർക്ക് ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാം. സർക്കാർ ഓഫീസുകൾ തുറക്കില്ല. അവശ്യ സർവ്വീസിനുളള ഓഫീസുകൾക്കും പ്രവർത്തിക്കാനുളള അനുമതിയുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുളളൂ. വിവാഹ ചടങ്ങുകൾക്ക് 30 പേർക്ക് മാത്രമാണ് പങ്കെടുക്കാനുളള അനുമതി. കെഎസ്ആർടിസി അടക്കമുളള പൊതുഗതാഗതം പൂർണമായും നിർത്തി വെയ്ക്കും.
ചരക്ക് നീക്കം തടയില്ല. ആരാധനാലയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്താമെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ പാടുളളതല്ല. ബാങ്ക് , ഇൻഷൂറൻസ് സ്ഥാനപങ്ങൾക്ക് ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാനാണ് അനുമതി ഉളളത്. ലോക്ക് ഡൗണിൽ കുടുങ്ങിയവരുളള ഹോട്ടലുകൾക്ക് പ്രവർത്തിക്കാവുന്നതാണ്. എല്ലാത്തരം കൂട്ടായ്മകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കോള്‍ഡ് സ്‌റ്റോറേജുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. അത്യാവശ്യങ്ങള്‍ക്ക് ടാക്‌സി സര്‍വ്വീസ് ഉപയോഗപ്പെടുത്താം. മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.