ഹാദിയ വീട്ടുകാരെ ഉപദ്രവിക്കുന്നു.. അസഭ്യം പറയുന്നു.. മാനസികരോഗിയെന്ന് അശോകന്റെ അഭിഭാഷകൻ!
ദില്ലി: ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ശേഷം സ്വന്തം വീട്ടില്‍ തടവിലാക്കപ്പെട്ട നിലയിലായിരുന്നു ഹാദിയ.മാധ്യമങ്ങളെയോ മറ്റ് സന്ദര്‍ശകരെയോ അച്ഛന്‍ അശോകന്‍ ഹാദിയയെ കാണാന്‍ അനുവദിച്ചിരുന്നില്ല. താനേത് നിമിഷവും മരിച്ചേക്കാം എന്ന് വിലപിക്കുന്ന ഹാദിയയെ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ട വീഡിയോയില്‍ കേരളം കണ്ടതാണ്. മകളെ അവളുടെ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം വിടില്ലെന്നതാണ് അച്ഛന്‍ അശോകന്റെ നിലപാട്. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാദിയയ്‌ക്കെതിരെ എന്ത് ആയുധമാവും പ്രയോഗിക്കപ്പെടുക എന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.

ഹാദിയ സുപ്രീം കോടതിയിലേക്ക്
ഇഷ്ടമുള്ള മതവും ജീവിത പങ്കാളിയേയും തിരഞ്ഞെടുത്തു എന്നതിന്റെ പേരില്‍ മാസങ്ങളായി ഡോ ഹാദിയ എന്ന യുവതി ദുരിതമനുഭവിക്കുകയാണ്. ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണ് എന്നാണ് അശോകന്‍ ആരോപിക്കുന്നത്. ഹാദിയയ്ക്ക് പറയാനുള്ളത് എന്താണെന്ന് സുപ്രീം കോടതി നാളെ കേള്‍ക്കും. ഒപ്പം അച്ഛന്‍ അശോകന് പറയാനുള്ളതും കോടതി കേള്‍ക്കും.

ഹാദിയ മാനസിക രോഗിയെന്ന്
ഹാദിയയ്ക്ക് മാനസിക പ്രശ്‌നമാണ് എന്നാണ് അശോകന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. മാനസിക സ്ഥിരത ഉള്ളത് പോലെയല്ല ഹാദിയ പെരുമാറുന്നത്. ഹാദിയ വീട്ടുകാരെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു.

രേഖകൾ ഹാജരാക്കും
ഹാദിയയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഹൈക്കോടതി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയത് എന്നും സുപ്രീം കോടതിയെ അഭിഭാഷകന്‍ വഴി ഹാദിയയുടെ കുടുംബം അറിയിക്കും. ഇത് സാധൂകരിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളും സുപ്രീം കോടതിയില്‍ ഹാജരാക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി

ഇത് അവസാന തന്ത്രം
വൈക്കത്ത് നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയും ഹാദിയ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും മാതാപിതാക്കളോട് മോശമായി പെരുമാറിയതായും അശോകന്റെ അഭിഭാഷകന്‍ പറയുന്നു. ഇതും കോടതിയെ അറിയിക്കും. തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല എന്ന നിലപാടാകും ഹാദിയ സുപ്രീം കോടതിയില്‍ സ്വീകരിക്കുക എന്ന് വ്യക്തമായ സാഹചര്യത്തിലാണ് മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള ഈ നീക്കം.

തീരുമാനമെടുക്കാൻ കഴിയാത്തവൾ
വിവാഹക്കാര്യത്തിലും മതം മാറ്റത്തിന്റെ കാര്യത്തിലും സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത ആളാണ് ഹാദിയ എന്നായിരിക്കും സുപ്രീം കോടതിയില്‍ അശോകന്റെ വാദം എന്ന സൂചനയാണ് അഭിഭാഷകന്റെ ഈ വാക്കുകള്‍. അശോകനുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം. ഹാദിയ കേസില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന ആവശ്യം അശോകന്‍ വീണ്ടും സുപ്രീം കോടതിക്ക് മുന്നില്‍ ഉന്നയിക്കും.

എൻഐഎ നിലപാട്
എ്ന്‍ഐഎയും ഹാദിയയ്ക്ക് അനുകൂല നിലപാടായിരിക്കില്ല സുപ്രീം കോടതിയില്‍ സ്വീകരിക്കുക. വിവാഹം സംബന്ധിച്ച് ഹാദിയയുടെ മൊഴി കണക്കിലെടുക്കരുത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കലിന് വിധേയയാതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാന്‍ സാധിക്കില്ല എന്നതാണ് എന്‍ഐഎയുടെ നിലപാട്. നാല് ഭാഗങ്ങളുള്ള എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഹാദിയയുടേത് കൂടാതെ വീട്ടുകാര്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരുടെ മൊഴികളുമുണ്ട്.

അശോകന്റെ ആരോപണം
ഹാദിയയുടെ മാനസിക നില തകരാറിലാണ് എന്ന് നേരത്തെ തന്നെ അശോകൻ ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് അശോകന്റെ വെളിപ്പെടുത്തല്‍. ഹാദിയയെ ഹിപ്‌നോട്ടൈസ് ചെയ്ത് വശീകരിച്ചതാണെന്നാണ് അന്ന് അശോകൻ ആരോപിച്ചത്. തന്നെ അച്ഛന്‍ ഉപദ്രവിക്കുന്നുവെന്ന് ഹാദിയ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാനസിക നില തകരാറിലായതിനാല്‍ അവള്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും. കോടതിയിലും താന്‍ ഉപദ്രവിക്കുമെന്ന് പറഞ്ഞേക്കാമെന്നും അശോകന്‍ പറഞ്ഞിരുന്നു.

ചാവേറാകാൻ ഒരുങ്ങിയെന്ന്
ഹാദിയ ഒരു ചാവേറാകാന്‍ ഒരുങ്ങിക്കഴിഞ്ഞു. സിറിയയില്‍ ആട് മേയ്ക്കാന്‍ പോകണമെന്നാണ് അവള്‍ പറഞ്ഞതെന്നും അശോകന്‍ പറയുകയുണ്ടായി. ഹാദിയ വീട്ടുതടങ്കലില്‍ അല്ലെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അശോകന്‍ പ്രതികരിച്ചിരുന്നു. ഹാദിയയ്ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അവള്‍ പോകാത്തതാണ്. അവള്‍ക്ക് പോലീസ് സംരക്ഷണയില്‍ എവിടെ വേണമെങ്കിലും പോകാവുന്നതാണ്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുമെന്നും അശോകന്‍ വ്യക്തമാക്കിയിരുന്നു.

ഷെഫിൻ ജഹാന് എതിരെ
ഹാദിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് മുന്‍പ് ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ടിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അശോകന്‍ രംഗത്ത് വന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദ ബന്ധം ചുമത്തിയ മന്‍സി ബുറാക്കുമായി ഷെഫിന്‍ ജഹാന് അടുത്ത ബന്ധമുണ്ടെന്നാണ് അശോകന്‍ ആരോപിച്ചത്. ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയ വിനിമയം നടത്തിയതിന്റെ തെളിവുകളും രേഖകളും അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തിയതായും അശോകന്‍ ആരോപിച്ചു.

ഹാദിയയുടെ വീഡിയോ
ഹാദിയ കേസിനായി 80 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ വിശദാംശങ്ങളും അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് കേട്ട ശേഷം അശോകന്റെ ഹര്‍ജിയും പരിഗണിച്ച ശേഷം മാത്രമേ കോടതി കേസില്‍ വിധി പറയുകയുള്ളൂ.എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ രാഹുല്‍ ഹാദിയയുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണ് എന്ന് ഹാദിയ വീഡിയോയില്‍ പറയുന്നത് കാണാം. താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടേക്കാം എന്നും ഹാദിയ പറയുന്നു.

അച്ഛൻ ഉപദ്രവിക്കുന്നുവെന്ന്
രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോയില്‍ ഹാദിയ പറയുന്നത് ഇങ്ങനെയാണ്: എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും. നാളെയോ മറ്റന്നാളോ മരണപ്പെടും. അതെനിക്ക് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എന്നെനിക്കറിയാം. ഞാന്‍ പോകുന്ന വഴി അച്ഛനെന്നെ തല്ലുന്നുണ്ട്. ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍.. എന്ന് പറയുന്നതാണ് വീഡിയോ. ഹാദിയ കേസിൽ സുപ്രീം കോടതി തീരുമാനം എന്തായിരിക്കും എന്ന ആകാംഷയിലാണ് കേരളം.












Click it and Unblock the Notifications