'ഹരിത'യില്‍ ലീഗിന് പിഴച്ചു? കെപിഎ മജീദ് പറഞ്ഞുവയ്ക്കുന്നതെന്ത്? നീതിതേടുന്നവര്‍ക്ക് അതുറപ്പാക്കലാണ് പാരമ്പര്യം
മലപ്പുറം: 'ഹരിത' വിവാദം മുസ്ലീം ലീഗില്‍ ഉടനെയൊന്നും കെട്ടടങ്ങില്ലെന്ന് ഉറപ്പാണ്. ലീഗിന്റെ സൈബര്‍ പോരാളികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഹരിത മുന്‍ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. അതിന് പിറകെ, മുസ്ലീം ലീഗിനുള്ളില്‍ നിന്നുതന്നെ ചില പൊട്ടലും ചീറ്റലുകളും പുറത്ത് വന്നുതുടങ്ങിയിട്ടുണ്ട്.
ഹരിതയെ പൂട്ടിക്കെട്ടി മുസ്ലിം ലീഗ്; ഷൈജിലിനെ പദവിയില്‍ നിന്ന് നീക്കി, നിലപാട് വ്യക്തമാക്കി തഹ്‌ലിയ
എല്ലാത്തിനും കാരണം സാദിഖ് അലി തങ്ങൾ; പാണക്കാട് കുടുംബത്തിലെ 4-ാം ഖലീഫ... ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്
ഏറ്റവും ഒടുവില്‍ ചര്‍ച്ചയാകുന്നത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംഎല്‍എയും ആയ കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. നീതി തേടി എത്തുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം എന്നാണ് മജീദ് പറയുന്നത്. ഇതുകൊണ്ട് എന്താണ് മജീദ് ഉദ്ദേശിച്ചത് എന്നതും വ്യക്തമാണ്.
മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് തന്നെയാണ് കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ അതീവ ദു:ഖിതനാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കെപിഎ മജീദ് പറയുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന പരിഹരിക്കുകയാണ് വേണ്ടത് എന്നും മജീദ് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുള്‍പ്പെടെ ഓരോ പ്രവര്‍ത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.
മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടത്. നേതാക്കളും പ്രവര്‍ത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങള്‍ നാം സ്വന്തമാക്കിയത്. ഈ ആദര്‍ശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്നേഹവും ബഹുമാനവും നിലനിര്‍ത്തി നമുക്ക് മുന്നേറാം.
ഹരിത വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല എന്ന നിലപാടായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം സ്വീകരിച്ചിരുന്നത്. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട നടപടിയില്‍ എതിര്‍ത്ത് രംഗത്ത് വന്നവര്‍ക്കെതിരെ നടപടി എടുത്ത സംഭവവും വിവാദമായിരുന്നു. നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെ ആയിരുന്നു ഈ നടപടികള്‍ എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുസ്ലീം ലീഗിനുള്ളിലെ പുകയുന്ന അസംതൃപ്തിയുടെ പ്രതിഫലനം എന്ന രീതിയില്‍ ആണ് വിലയിരുത്തപ്പെടുന്നത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം എന്ന് മജീദ് പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഹരിത വിവാദത്തില്‍ പരാതിക്കാര്‍ക്ക് നീതി ലഭിച്ചിട്ടില്ല എന്ന സൂചന തന്നെയാണ് ഇതിലൂടെ നല്‍കപ്പെടുന്നത്. പരാതിക്കാരുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല എന്ന ധ്വനിയും ഇതിലുണ്ട്.
ചര്‍ച്ചയുടെ വാതിലുകള്‍ അടഞ്ഞിട്ടില്ല എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം പരാതിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നുകൂടിയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് ലീഗിനെ കരകയറ്റണമെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള സമവായം ഉണ്ടായേ പറ്റു എന്ന അഭിപ്രായം പല നേതാക്കള്‍ക്കും ഉണ്ട്. കാര്യങ്ങള്‍ ഇത്രയും രൂക്ഷമായ തലത്തില്‍ എത്തിയിട്ടും പരാതിക്കാര്‍ മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ തണലിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇവരുടെ സ്വീകാര്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന് അടിയിലെ കമന്റുകളില്‍ ഭൂരിപക്ഷവും ഈ നിലപാടിന് പിന്തുണ പ്രഖ്യാപിക്കുന്നവയാണ്. പരാതികള്‍ കേള്‍ക്കുക എന്നത് വന്നെ വലിയ കാര്യമാണെന്നും ഇതോടെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. ഇനി എന്തായാലും നീതിയുക്തമായ നടപടികള്‍ ആയിരിക്കണം ലീഗ് നേതൃത്വം സ്വീകരിക്കേണ്ടത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികാധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടായിരിക്കണം പാര്‍ട്ടി മുന്നോട്ട് പോകേണ്ടത് എന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം തന്നെ, പരാതിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും ചിലര്‍ മുന്നോട്ട് വരുന്നുണ്ട്. ഹരിതയുടെ മുന്‍ നേതാവ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ആണ് ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാര്‍ ഈ നിലപാടിനെ അംഗീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ആ ആരോപണങ്ങളെ ശരിവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ സാദിഖ് അലി തങ്ങളെ അധിക്ഷേപിച്ചവരോട് ഒരു തരത്തിലും ഉള്ള അനുകൂല സമീപനം സ്വീകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഹരിത വിവാദം മുസ്ലീം ലീഗിന് പൊതുസമൂഹത്തിന് മുന്നിലും അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. പരാതി ഉന്നയിച്ചവര്‍ക്ക് നേരെ തുടക്കം മുതലേ സ്വീകരിച്ച നിലപാടാണ് വലിയ ആക്ഷേപത്തിന് വഴിയൊരുക്കിയത്. ആരോപണ വിധേയര്‍ക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിക്കാതെ, പരാതി വനിത കമ്മീഷനില്‍ എത്തിച്ചത് മാത്രമാണ് പ്രശ്‌നം എന്ന നിലയില്‍ ആയിരുന്നു ലീഗ് നേതൃത്വത്തിന്റെ പ്രതികരണം. ഒടുവില്‍, ആരോപണ വിധേയര്‍ പരസ്യമായി മാപ്പുപറയണം എന്ന് തീരുമാനിച്ചപ്പോഴും, അവര്‍ തെറ്റുചെയ്തു എന്ന് ലീഗ് നേതൃത്വം പറഞ്ഞിരുന്നില്ല. ഇതെല്ലാം പൊതു സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എംഎസ്എഫിനുള്ളില്‍ ഈ നിലപാടിനെതിരെ വലിയ എതിര്‍പ്പും ഉയര്‍ന്നുവന്നിരുന്നു. പരാതിക്കാരെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ മുസ്ലീം ലീഗ് നേതൃത്വം നടപടി സ്വീകരിക്കുക കൂടി ചെയ്തതോടെ ഈ എതിര്‍പ്പുകള്‍ രൂക്ഷമായി.
രണ്ട് തിരഞ്ഞെടുപ്പുകളില്‍ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം പല ആരോപണങ്ങളില്‍ പെട്ടിരിക്കുകയും ചെയ്യുന്ന സമയമാണിത്. അതിനിടയില്‍ പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ഇത്തരം ഒരു സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നതാണ് വലിയൊരു വിഭാഗത്തിന്റെ നിലപാട്. പരാതിക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ അണികള്‍ നടത്തിപ്പോരുന്ന പ്രതികരണങ്ങള്‍ നിര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടാത്തതവും വലിയ പ്രതിച്ഛായ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
Recommended Video