മഴയിൽ മുങ്ങി കേരളം! 6 മരണങ്ങൾ.. വീടുകൾ വെള്ളത്തിനടിയിൽ, ഉരുൾപൊട്ടലും വെള്ളപ്പൊക്കവും!
Recommended Video
കോഴിക്കോട്: കാലവര്‍ഷം ഉറഞ്ഞ് തുള്ളുന്നതിനിടെ സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മഴക്കെടുത്തി. ദിവസങ്ങളായി തുടരുന്ന മഴ കേരളത്തില്‍ ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. പല ഭാഗങ്ങളിലായി ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്.
വ്യാഴാഴ്ത വരെ മഴ തുടരും
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് കനത്ത കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല കേരള തീരത്തും ലക്ഷദ്വീപ് തീരത്തും 3.5 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.
വെള്ളത്തിനടിയിൽ മധ്യകേരളം
കടല്‍ പ്രക്ഷുദ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മധ്യകേരളത്തില്‍ കനത്ത നാശമാണ് മഴ വിതച്ചിരിക്കുന്നത്. കൊച്ചിയും കുട്ടനാടും അടക്കമുള്ള സ്ഥലങ്ങള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മഴയെ തുടര്‍ന്ന് ചികിത്സ കിട്ടാതെ എറണാകുളം സ്വദേശി ടോമി മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉരുൾ പൊട്ടലുകൾ
കോട്ടയം, ഇടുക്കി ജില്ലകളില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി മുല്ലപ്പെരിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നിട്ടിരിക്കുകയാണ്. അതിനിടെ കോട്ടയത്ത് മണിമലയാറ്റില്‍ ശിവന്‍ എന്ന 05കാരന്‍ മുങ്ങിമരിച്ചു. കനത്ത മഴ തുടരുന്ന മലപ്പുഴത്ത് വിദ്യാര്‍ത്ഥിയായ അദ്‌നാന്‍ പുഴയില്‍ മുങ്ങിമരിച്ചു.
ഗതാഗതം നിലച്ചു
പത്തനംതിട്ട ജില്ലയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ജില്ലയില്‍ പത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം വിവിധ ജില്ലകളില്‍ പൂര്‍ണമായും നിലച്ച മട്ടാണ്. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
വ്യാപക കൃഷിനാശം
കുട്ടനാട്ടില്‍ രണ്ടിടങ്ങളില്‍ മട വീഴുകയും അഞ്ഞൂറ് ഏക്കറോളം സ്ഥലത്തെ കൃഷി നശിക്കുകയും ചെയ്തിരിക്കുന്നു. ഇടുക്കി ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. തൊടുപുഴയ്ക്ക് സമീപം പൂമാലയിലും മുണ്ടക്കയത്തും ഉരുള്‍പൊട്ടിയെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലാണ്.
കടൽക്ഷോഭ ഭീഷണി
കാറ്റിലും മഴയിലുമായി എഴുന്നൂറിടങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ജില്ലകളിലും മഴ നാശം വിതച്ച് കൊണ്ടിരിക്കുന്നു. തൃശൂരിലെ തീരപ്രദേശം കടല്‍ക്ഷോഭ ഭീഷണിയിലാണ്. കോഴിക്കോട് വടകരയും കണ്ണൂരിലെ മലയോര മേഖലയിലും ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ട്രെയിനുകൾ വൈകുന്നു
സംസ്ഥാനത്ത് റെയില്‍ ഗതാഗതവും താറുമാറായിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഒന്ന് മുതല്‍ നാല് മണിക്കൂറുകള്‍ വരെ വൈകിയാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയിരിക്കുകയാണ്. ആലപ്പുഴയില്‍ ട്രാക്കില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചന്തിരൂരില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം വീണെങ്കിലും അപകടമുണ്ടായില്ല.
ഉന്നതതല യോഗം
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തടസ്സപ്പെട്ടതാണ് തീവണ്ടികള്‍ വൈകിയോടാനുള്ള പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കാലവര്‍ഷം കനക്കുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം വിളിച്ചിരിക്കുകയാണ്. അമേരിക്കയിലുള്ള മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.
ബാലഗോകുലം പരിപാടിയിൽ കാവിവേഷത്തിൽ ജോയ് മാത്യു! വിമർശനവുമായി സോഷ്യൽ മീഡിയ
ജസ്നയെ കണ്ടെത്താനുള്ള അന്വേഷണം ദിശ മാറുന്നു.. പോലീസ് നിരീക്ഷണത്തിൽ ചില യുവാക്കളെന്ന് സൂചന