ഇടുക്കിയിലും വയനാട്ടിലും കനത്ത മഴ; 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
ചെറുതോണി: ഇടുക്കിയിൽ ആശങ്കപരത്തി വീണ്ടും മഴ തുടങ്ങി. ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിൽ 2400 അടിക്കും താഴെയാണ്. ശനിയാഴ്ച വൃഷ്ടി പ്രദേശത്ത് മഴ ശമിച്ചതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണമായത്. എന്നാൽ ഞായറാഴ്ച രാവിലെ വീണ്ടും ആരംഭിച്ച മഴ അധികൃതരെയും നാട്ടുകാരെയും വാണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുകുന്ന ജലത്തിൻരെ അളവിൽ കുറവ് വരുത്തിയിട്ടില്ല. അതേസയം വയനാട്ടിലും ഞായറാഴ്ച പുലർച്ചെ മുതൽ വീണ്ടും മഴ ശക്തിയാർജ്ജിച്ചു. മാനന്തവാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 13946 പേരാണുള്ളത്. മൈസൂരു- വയനാട് പാതയിൽ ഗതാഗത്തതിനും നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.

ഇടമലയാറിൽ
ഇടമലയാർ അണക്കെട്ടിന്റെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. നിലവിൽ 168.93 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഡാമിന്റെ രണ്ട് ഷട്ടറുകളും ഓരോ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നിലവിൽ സെക്കന്റിൽ 200 ഘനമീറ്റർ വെള്ളമാണ് ഇടമലയാറിൽ നിന്നും പുറത്തേയ്ക്ക് ഒഴുകുന്നത്. വയനാട്ടിൽ കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകയാണ്. വ്യാപകകൃഷിനാശമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്.

കുട്ടനാട്ടിലെ ദുരിതം
പമ്പ നദിയിലെ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുകയാണ്. നീരൊഴുക്കും ശക്തമാണ്. പത്തനംതിട്ടയിലെ വിവിധ അണക്കെട്ടുകളിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ വെള്ളക്കെട്ട് ഇറങ്ങിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അപ്പർകുട്ടനാട്ടിൽ ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ ഫാം ഹൗസുകളിലുണ്ടായിരുന്ന കോഴികളും താറാവുമെല്ലാം കൂട്ടത്തോടെ ഒലിച്ചു പോയി. 3 ദിവസമെങ്കിലും തുടർച്ചയായി മഴ മാറി നിന്നാലെ വെള്ളക്കെട്ടിറങ്ങു എന്നാണ് നാട്ടുകാർ പറയുന്നത്.

മഴ തുടരും
കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രതാ പാലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 31 ആയി.

റെഡ് അലേർട്ട്
തീവ്രമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഓഗസ്റ്റ് 14 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 13 വരെ റെഡ് അലേർട്ടും 15 വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 457 ദുരിതാശ്വാസ ക്യാമ്പുകളിലായി 60,622ൽ അധികം ആളുകളാണ് കഴിയുന്നത്

രാജ്നാഥ് സിംഗ് എത്തും
കേരളത്തിലെ മഴക്കെടുതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. രാജ്നാഥ് സിംഗ് ഹെലികോപ്റ്ററിൽ പ്രളയബാധിത മേഖലകൾ വീക്ഷിക്കും. ചെറുതോണി, ഇടുക്കി ഡാം, ആലുവ, പറവൂർ തുടങ്ങിയ ഇടങ്ങൾ വ്യോമമാർഗം അദ്ദേഹം സന്ദർശിക്കും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അടിയന്തിര സഹായം നൽകണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ഥുമരി മോഹം ബാക്കിയാക്കി മടങ്ങുന്ന അരാജകവാദി












Click it and Unblock the Notifications