അയ്യനെ കാണാൻ ഹെലികോപ്റ്ററിൽ പോവാം... ചെലവ് എത്രയെന്നോ...?
ഹെലികോപ്റ്ററിൽ പരിക്കേറ്റ അയ്യപ്പന്മാരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും
തിരുവനന്തപുരം : ശബരിമലയിലേക്ക് ഇനി ഹെലികോപ്റ്റര്‍ സര്‍വ്വീസും. സ്വകാര്യ ഹെലിടൂര്‍ കമ്പനിയുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം പദ്ധതി തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലേക്കായിരുന്നു കന്നിയാത്ര.

ബുധനാഴ്ച രാവിലെ 9.45നാണ് ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. 1015ഓടെ നിലയ്ക്കലില്‍ എത്തി. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‌റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവരാണ് ആദ്യയാത്രയുടെ ഭാഗമായത്. ഹെലിടൂര്‍ എന്ന സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിലൂടെ ശബരിമലയെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ഹെലികോപ്റ്റര്‍ സൗകര്യം ഉപയോഗപ്പെടുത്തും.
ശബരിമലയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസിന് ഒരാള്‍ക്ക് 20,000 രൂപയാണ് ചെലവ്. മകരവിളക്ക് സമയത്ത് ഹെലികോപ്റ്റര്‍ സര്‍വ്വീസില്‍ തിരക്കാവും എന്നാണ് പ്രതീക്ഷ. പ്രായമായവര്‍ക്കും, തിരക്കുള്ളവര്‍ക്കും അയപ്പ ദര്‍ശനത്തിന് സഹായകരമാകുന്നതാണ് പദ്ധതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.












Click it and Unblock the Notifications