ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി! ഇതെല്ലാം സാധാരണ സംഭവം മാത്രം, വിവാദമാക്കേണ്ട...
ഇടുക്കിയിൽ സിപിഐഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
തൊടുപുഴ: ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം. ഹെലികോപ്റ്റർ യാത്ര നടത്തിയതിൽ അപാകതയില്ലെന്നും, ഇതെല്ലാം സാധാരണ നടക്കുന്ന സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇടുക്കിയിൽ സിപിഐഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതൊരു അസാധാരണ സംഭവമല്ല, ഇനിയും ഇത്തരം ഹെലികോപ്റ്റർ യാത്രകൾ നടത്തേണ്ടിവരും. മുൻ മുഖ്യമന്ത്രിയും ഇതുപോലെ ഇടുക്കിയിൽ വന്നുപോയിട്ടുണ്ടെന്നും അതിനാൽ ഇതൊന്നും ഒരു വിവാദമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണം നൽകിയെന്ന് കഴിഞ്ഞദിവസമാണ് വാർത്ത പുറത്തുവന്നത്. തുടർന്ന് സംഭവം വിവാദമായതോടെ ഓഖി ഫണ്ടിൽ നിന്നും പണം അനുവദിച്ചുള്ള ഉത്തരവ് പിന്നീട് റദ്ദാക്കി. പണം വകമാറ്റി ചിലവഴിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ ഉത്തരവ് റദ്ദാക്കിയെങ്കിലും പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നത് മറ്റു വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.
ഡിസംബർ 26നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്ര. രാവിലെ തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം അദ്ദേഹം തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികളിലും ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തു. ഈ പരിപാടികൾ കഴിഞ്ഞ് അന്നേദിവസം വൈകീട്ട് തന്നെ മുഖ്യമന്ത്രി തൃശൂരിലേക്ക് തിരിച്ചുപറന്നു. ഈ യാത്രകൾക്കായി എട്ട് ലക്ഷം രൂപയാണ് ഓഖി ഫണ്ടിൽ നിന്നും അനുവദിച്ചത്.
അതേസമയം, ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഇതുസംബന്ധിച്ച ഉത്തരവ് റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹെലികോപ്റ്റർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് റദ്ദാക്കിയത്.












Click it and Unblock the Notifications