ശബരിമലയിൽ സർക്കാരിന് തിരിച്ചടി, പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Recommended Video
കൊച്ചി: നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമല സന്നിധാനത്ത് സംഘം ചേര്‍ന്ന് പ്രതിഷേധിച്ചതിനാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ 68ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധം ആസൂത്രിതമാണ് എന്നും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരില്‍ അഞ്ചോളം പേര്‍ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ പ്രശ്‌നമുണ്ടാക്കിയവരാണെന്നും പോലീസ് പറയുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ വിമര്‍ശിക്കുകയാണ്. അതിനിടെ ഹൈക്കോടതിയും ശബരിമലയിലെ പോലീസ് നടപടിയില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെ മറവില്‍ പോലീസ് അതിക്രമം നടത്തുന്നു എന്നാണ് കോടതി വിമര്‍ശനം. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സന്നിധാനം പോലീസ് നിയന്ത്രണത്തിൽ
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് എത്തുന്ന യുവതികളെ തടയാനുളള ശ്രമങ്ങള്‍ തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും കേരളം കണ്ടതാണ്. യുവതികളെ മാത്രമല്ല, പ്രായത്തിന്റെ സംശയത്തിന്റെ പേരില്‍ 50 വയസ്സ് കഴിഞ്ഞ ഭക്തകളേയും പ്രതിഷേധക്കാര്‍ ആക്രമിക്കുകയുണ്ടായി. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ സന്നിധാനത്ത് അടക്കം പോലീസ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പോലീസിന് എന്ത് അവകാശം ?
എന്നാല്‍ പോലീസ് നിയന്ത്രണത്തെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ എന്ത് അവകാശമാണ് പോലീസിനുളളതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനും പോലീസിനുമെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഒരു സൗകര്യവും ഒരുക്കിയിട്ടില്ല
യഥാര്‍ത്ഥ ഭക്തരേയും തീര്‍ത്ഥാടകരേയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. ഭക്തര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കിയിട്ടില്ല. പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച കുത്തക പിന്‍വലിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നടപ്പന്തല്‍ ഒഴികെയുളള സ്ഥലം ഭക്തര്‍ക്ക് വിശ്രമിക്കാനുളളതാണ്.
പോലീസിന്റെ സ്ഥാനം ബാരക്കിൽ
പോലീസിന്റെ സ്ഥാനം ഭക്തര്‍ക്കിടയില്‍ അല്ല, ബാരക്കില്‍ ആണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നിരിക്കെ തന്നെ അമിതമായ പോലീസ് ഇടപെടല്‍ അനുവദിക്കാന്‍ സാധിക്കില്ല. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുളള തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അവരെ ബുദ്ധിമുട്ടിക്കരുത്. കുടിവെള്ളവും ശൗചാലയങ്ങളും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എജി ഹാജരാകണം
ശബരിമലയില്‍ ചുമതലയുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനക്കൂട്ടത്തെ നിയന്ത്രിച്ച് പരിചയമുണ്ടോ എന്ന് ചോദിച്ച ഹൈക്കോടതി, ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയില്‍ ഈ ഉദ്യോഗസ്ഥര്‍ക്കുളള മുന്‍പരിചയം അറിയിക്കണം. സന്നിധാനത്ത് വെള്ളം ഒഴുക്കി വിടാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയത് എന്നും ഹൈക്കോടതി ചോദിച്ചു. എജി നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
സർക്കാരിന് വൻ തിരിച്ചടി
ഭക്തരെ ബന്ദിയാക്കി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. എന്തിനാണ് ഇത്ര കടുത്ത നിയന്ത്രണം ശബരിമലയില്‍ ഏര്‍പ്പെടുത്തിയത് എന്ന് കോടതി ചോദിച്ചു. ഭക്തരെ രാത്രി സ്ന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യം എന്താണെന്ന് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു. സന്നിധാനത്തെ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിമര്‍ശനം.
ശബരിമലയിൽ ചെന്ന് സ്ത്രീകളുടെ തലയിൽ തേങ്ങ പൊട്ടിക്കരുത്, സിംപിൾ ബട്ട് പവർഫുള്ളായി എസ്പി യതീഷ് ചന്ദ്ര