ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി ഇടപെടൽ; കോടതിയുടെ നിർദേശം ഇങ്ങനെ..
കൊച്ചി: ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി ഇടപെടൽ. തിരക്കനുസരിച്ച് ഒരുമണിക്കൂറിൽ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാൻ ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് പോലീസ് കോർഡിനേറ്റർക്കാണ്.
തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിർദ്ദേശം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ശബരിമലയിലെ തിരക്ക് സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ കോടതി സ്വമേധയ ഇടപെടുകയായിരുന്നു. തീർഥാടകത്തിരക്ക് ക്രമപ്പെടുത്തുന്നതിനായി നേരത്തേയും ഹൈക്കോടതി ഇടപെട്ടിരുന്നു. വ്യാഴാഴ്ച പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ പോലീസും ദേവസ്വം ബോർഡും തമ്മിൽ തർക്കമുണ്ടായിരുന്നു.
സന്നിധാനത്തുനിന്ന് ശബരീപീഠംവരെ ക്യൂ നീളുകയും ഇലവുങ്കൽ മുതൽ ളാഹ വരെ വാഹനം തടഞ്ഞിടുകയും ചെയ്തിട്ടും സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടത് പടികയറ്റത്തിന്റെ വേഗം കുറഞ്ഞതിനാലാണെന്ന് ദേവസ്വം ബോർഡ് വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പടികയറ്റുന്നതിന്റെ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തോളൂ എന്ന് എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ ഉടൻതന്നെ തിരിച്ചടിച്ചടിച്ചിരുന്നു. പിന്നീട് തമാശയായി പറഞ്ഞതാണെന്നും അദ്ദേഹം തിരുത്തി.
അതേസമയം, ശബരിമല ദർശനത്തിന് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു, സന്നിധാനത്തേക്കു തീർഥാടകരുടെ വൻ പ്രവാഹമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുംവേണ്ടി പ്രത്യേക വരിയൊരുക്കും എന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.
ശബരിമല ദർശനത്തിന് പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം 90,000ൽ കൂടാൻ പാടില്ലെന്ന് പൊലീസിന്റെ കർശന നിർദേശം ഉണ്ടായിരുന്നു നേരത്തെ. 90,000 ആണ് പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ ദിവസവും എത്തുന്നുവെന്നാണു കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച 1.10 ലക്ഷം പേരാണ് എത്തിയത്.
80,000ത്തിൽ കൂടുതൽ പേർ എത്തിയാൽ ക്യൂ മരക്കൂട്ടം വരെയെത്തുമെന്നാണ് പോലീസിന്റെ റിപ്പോർട്ട്. മരക്കൂട്ടത്ത് ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം തെറ്റി തീർഥാടകർ പൊലീസിനെ മറികടന്ന് പോകേണ്ടിവരികയാണ്. 85,000ത്തിന് മുകളിൽ തീർഥാടകരെത്തിയാൽ ക്യൂ ശബരി പീഠം വരെ നീളും. ഇത് കുത്തനെ ചരിഞ്ഞ പ്രദേശമാണെന്നതിനാൽ തീർഥാടകരെ വടം കെട്ടി ക്യൂ നിർത്തുന്നതും എളുപ്പമല്ല. ഇങ്ങനെ ക്യൂവിൽ 6 മണിക്കൂറോളം തീർഥാടകർ നിൽക്കേണ്ടിവരും.












Click it and Unblock the Notifications