കാവ്യയ്ക്ക് ആശ്വാസം.. ആശങ്കയൊഴിയാതെ നാദിർഷ.. പക്ഷെ തെളിവുകളില്ലെന്ന് പോലീസ്!
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാവ്യാ മാധവൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി തീർപ്പാക്കി കഴിഞ്ഞു. കാവ്യയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണ്ട എന്നാണ് കോടതി നിലപാട്. അതേസമയം നാദിർഷയുടെ കാര്യത്തിൽ കോടതി തീരുമാനം വൈകുകയാണ്. കാവ്യയെ മാത്രമല്ല, നാദിർഷയേയും അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടും വിധി വൈകുകയാണ്. പല തവണ നാദിർഷയുടെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരുന്നു.
ദിലീപിനെ കൈവിടാത്ത മഞ്ജു വാര്യർക്ക് കൂട്ടപ്പൊങ്കാല..! പക്ഷേ മഞ്ജു ചിരിക്കുകയാണ്.. കാരണമിതാണ്
വിധിക്ക് കാത്തിരിക്കണം
നാദിർഷയുടെ ജാമ്യഹർജിയിൽ ഹൈക്കോടതി തീരുമാനം ഒക്ടോബർ നാലിനാണ് ഉണ്ടാവുക. നാദിർഷയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇനി നാദിർഷയെ കേസിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോ എന്നതടക്കമുള്ള വിവരങ്ങളും അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
നാദിർഷ പ്രതിയല്ല
ആരോഗ്യസ്ഥിതി മോശമായതിനാൽ നാദിർഷയിൽ നിന്നും എല്ലാ വിവരങ്ങളും കിട്ടിയിട്ടില്ല എന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. മാത്രമല്ല നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. നാദിർഷ നിലവിൽ കേസിൽ പ്രതിയല്ലെന്നും തെളിവില്ലെന്നും പോലീസ് അറിയിച്ചു.
നാളുകളായി കാത്തിരിപ്പ്
നാദിർഷയുടെ മുൻകൂർ ജാമ്യത്തിൽ വിധി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ഈ മാസം 13നും 18നും കേസ് കോടതി പരിഗണിച്ചപ്പോഴൊക്കെ മാറ്റി വെയ്ക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ എന്ന് പോലീസ് കോടതിയെ അറിയിക്കുകയുണ്ടായി.
ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ല
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാറായിട്ടില്ല എന്നും പോലീസ് വ്യക്തമാക്കിയിരിക്കുന്നു.കേസില്‍ ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിര്‍ഷയുടെ പങ്ക് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്. അതിനര്‍ത്ഥം രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷവും നാദിര്‍ഷ നിരപരാധിയാണ് എന്നുറപ്പിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല എന്നാണ്.
6 മണിക്കൂർ ചോദ്യം ചെയ്യൽ
കഴിഞ്ഞ ദിവസം നാദിർഷയെ പോലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയില്‍ നിന്നും അറിയേണ്ട കാര്യങ്ങളിലെല്ലാം അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണ് എന്ന് നാദിര്‍ഷ പോലീസിനോട് ആവര്‍ത്തിച്ചു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന വാദത്തിലും നാദിര്‍ഷ ഉറച്ച് നിന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
സുനിയുടെ വെളിപ്പെടുത്തൽ
നാദിര്‍ഷയ്‌ക്കെതിരെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് 25,000 രൂപ കൈമാറിയെന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നത്. ഇതാണ് നാദിർഷയെ വീണ്ടും കുരുക്കിലാക്കിയത്.
പണം നൽകിയെന്ന്
ഇടുക്കി തൊടുപുഴയില്‍ വെച്ച് കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പണം നല്‍കിയത് എന്നാണ് സുനി പറയുന്നത്. അതേസമയം സുനിയെക്കൊണ്ട് പോലീസ് പറയിക്കുന്നതാണ് ഇക്കാര്യമെന്നാണ് നാദിര്‍ഷയുടെ ആരോപണം. തന്നെയും ഇക്കാര്യം സമ്മതിക്കാൻ നിർബന്ധിക്കുന്നതായി നാദിർഷ ആരോപിച്ചിരുന്നു.
പോലീസിനെതിരെ
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പോലീസിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് എന്നാണ് നേരത്തെ നാദിര്‍ഷ ആരോപിച്ചിരുന്നത്. തന്നെ കേസില്‍ പ്രതി ചേര്‍ക്കാത്തതും അറസ്റ്റ് ചെയ്യാത്തതും താന്‍ നിരപരാധിയാണ് എന്നതിന് തെളിവാണെന്നും നാദിര്‍ഷ പറഞ്ഞു. പലരും പല നുണകളും പറഞ്ഞ് പരത്തിയെങ്കിലും തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നും നാദിര്‍ഷ പറയുന്നു.
പ്രത്യേക ചോദ്യാവലി
പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ആരോപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ അറസ്റ്റിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയില്ലെന്നും നാദിര്‍ഷ പറയുന്നു.പ്ര്‌ത്യേകം തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
മാരത്തണ്‍ ചോദ്യം ചെയ്യൽ
ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.
ചോദ്യം ചെയ്യാൻ തയ്യാറാവാതെ
പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചത്. പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയത്.തുടർന്ന് പോലീസ് നാദിർഷയെ ആശുപത്രിയിൽ നിന്നും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു
താന്‍ നിരപരാധി
നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു. ദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തിയിരുന്നു.
തെളിവായ ഫോൺ സംഭാഷണം
പൾസർ സുനിയുമായി നാദിർഷ ഫോണിൽ പലതവണ സംസാരിച്ചുവെന്നും ശേഷം ദിലീപിനെ വിളിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്നെ പള്‍സര്‍ സുനി വിളിച്ചുവെന്ന കാര്യം നാദിര്‍ഷ അന്വേഷണ സംഘത്തോട് സമ്മതിച്ചു എന്നാണ് അറിയുന്നത്.ഇതേക്കുറിച്ച് നാദിര്‍ഷ പറയുന്നത് ഫോണ്‍ വിളിച്ചത് പള്‍സര്‍ സുനിയാണ് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ്.
സുനിയാണെന്ന് അറിയില്ല
വിളിച്ചത് നടിയുടെ കേസിലെ പ്രതിയായ ആളാണ് എന്നാണ് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നാണ് നാദിര്‍ഷയുടെ വാദം. പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെക്കുറിച്ച് താന്‍ ദിലീപിനോട് പറഞ്ഞിരുന്നുവെന്നും നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞത് പ്രകാരമാണ് സുനിയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് എന്നും നാദിര്‍ഷ മൊഴി ന്ല്‍കിയതായി വിവരങ്ങളുണ്ട്.
ഒളിവിൽ കഴിഞ്ഞെന്ന്
ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഈ സമയത്ത് പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുനരൂലിലെ ഒരു എസ്റ്റേറ്റില്‍ ഒളിവിലായിരുന്നു നാദിര്‍ഷ എന്നാണ് അന്വേഷണസംഘം പറയുന്നത്. മാത്രമല്ല നിലമ്പൂരിലും ഫോർട്ട് കൊച്ചിയിലും നാദിർഷ ഒളിവിൽ കഴിഞ്ഞതായി വാർത്തകളുണ്ടായിരുന്നു.
നാദിർഷയ്ക്ക് ആശ്വാസമില്ല
കോടതി വിധി കാവ്യാ മാധവന് ആശ്വാസമായെങ്കിലും നാദിർഷയ്ക്ക് ഏത് തരത്തിലാവും എന്ന കാര്യത്തിൽ സൂചനകളൊന്നുമില്ല. അതേസമയം നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശമില്ലെന്ന പോലീസ് വാദം കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണ്ടെന്ന് കോടതി തീരുമാനിക്കുകയാണെങ്കിൽ നാദിർഷയ്ക്ക് ആശ്വസിക്കാൻ വകുപ്പില്ല. കാരണം മുന്നോട്ടുള്ള ഘട്ടത്തിൽ പോലീസിന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ തടസ്സമില്ല.