തിരുവനന്തപുരത്ത് നിന്നും കണ്ണൂരെത്താൻ രണ്ടരമണിക്കൂർ.. കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് പൂട്ട് വീണു!
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ അതിവേഗ റെയില്‍പാത പദ്ധതി ഇനിയും നീളും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പാതയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ ഇപ്പോള്‍ വേണ്ടെന്നും കാത്തിരിക്കാനുമാണ് സര്‍ക്കാരില്‍ നിന്നും അതിവേഗ റെയില്‍ കോര്‍പ്പറേഷന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിവേഗ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. 2011ലാണ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ നീളുന്ന അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്.

പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കരടില്‍ ചില മാറ്റങ്ങള്‍ വേണ്ടിയിരുന്നു. ഇത് സംബന്ധിച്ച പഠനങ്ങള്‍ക്കായി അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരുന്നു. ഈ പഠനം പുരോഗമിക്കുന്നതിനിടെയാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വന്നിരിക്കുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. നാല് ജീവനക്കാരാണ് അതിവേഗ റെയില്‍ കോര്‍പ്പറേഷനില്‍ ഇപ്പോഴുള്ളത്. പദ്ധതിക്ക് 1,27,849 കോടി രൂപ ആകെ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications