സംഘപരിവാറിന്‌റെ കാണിക്ക ചലഞ്ച് ഏറ്റു, കൂപ്പ് കുത്തി ശബരിമലയിലെ വരുമാനം!
Recommended Video
സന്നിധാനം: സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷഭൂമിയായി മാറിയ ശബരിമലയില്‍ ദിവസങ്ങള്‍ക്ക് ശേഷം സമാധാനം തിരിച്ച് വന്നിരിക്കുന്നു. പ്രതിഷേധങ്ങള്‍ തണുത്തതോടെ സന്നിധാനത്തെ നിയന്ത്രണങ്ങളും പോലീസ് നീക്കിക്കഴിഞ്ഞു. ഇതോടെ ശബരിമല പഴയ സ്ഥിതിയിലേക്ക് പൂര്‍ണമായും മടങ്ങുന്നു.
എന്നാല്‍ പഴയത് പോലാകാത്ത ഒന്ന് ശബരിമലയിലെ കാണിക്ക വഞ്ചിയാണ്. കാണിക്കയിടരുത് എന്ന് സംഘപരിവാര്‍ വ്യാപകമായി നടത്തുന്ന പ്രചാരണം ഏറ്റ മട്ടാണ്. ശബരിമലയിലെ വരുമാനം കൂപ്പ് കുത്തിയിരിക്കുന്ന അവസ്ഥയാണ്.
വരുമാനത്തിൽ തകർച്ച
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കൊളളയടിക്കുന്നു എന്ന വ്യാജപ്രചാരണം ഏറെക്കാലമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നതാണ്. ശബരിമലയില്‍ സര്‍ക്കാരിന്റെ ഏക താല്‍പര്യം അവിടെ നിന്നുളള വന്‍ വരുമാനമാണ് എന്നും പ്രചാരണം നടക്കുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത സര്‍ക്കാരിനെതിരായ പ്രതിഷേധമായാണ് സംഘപരിവാര്‍ വിശ്വാസികള്‍ക്ക് മുന്നില്‍ കാണിക്ക ചലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്.
കാണിക്ക ചലഞ്ച്
ശബരിമലയില്‍ പോയി പ്രാര്‍ത്ഥിച്ച് വരികയല്ലാതെ കാണിക്ക വഞ്ചിയില്‍ പണം ഇടരുതെന്നും അരവണ അടക്കമുളള വാങ്ങരുതെന്നുമാണ് പ്രചാരണം. അന്യസംസ്ഥാനത്ത് നിന്നും വരുന്നവരോട് അടക്കം ഇക്കാര്യം സംഘപരിവാര്‍ ആവശ്യപ്പെടുന്നു. കാണിക്ക ചലഞ്ചും സന്നിധാനത്തെ പ്രതിഷേധങ്ങളും പോലീസ് നിയന്ത്രണങ്ങളും കാരണം ജനത്തിരക്ക് കുറഞ്ഞതും ശബരിമലയിലെ വരുമാനത്തെ വന്‍ തോതില്‍ ഇടിച്ച് താഴ്ത്തിയിരിക്കുകയാണ്.
വലിയ കുറവ്
മണ്ഡലകാലം തുടങ്ങി 11 ദിവസത്തോളമാകുമ്പോള്‍ റെക്കോര്‍ഡ് തകര്‍ച്ചയാണ് ശബരിമലയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 16 കോടിയോളം രൂപ മാത്രമാണ് ശബരിമലയിലെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടവരുമാനം 42 കോടിയോളം രൂപ ആയിരുന്നു. അതേയാത് ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ കുറവ് വന്നിരിക്കുന്നത് 25 കോടിയോളം രൂപയാണ്.
അപ്പത്തിലും അരവണയിലും നഷ്ടം
അരവണ, അപ്പം, നെയ്യഭിഷേകം എന്നിവയുടെ വില്‍പ്പനയിലും വന്‍ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായിരിക്കുന്നത്. കാണിക്ക വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാളും പകുതി മാത്രമാണ് ഇതുവരെയുളളത്. കാണിക്ക വരുമാനം കഴിഞ്ഞ വര്‍ഷം 14 കോടി ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 7 കോടിയാണ്. 6 കോടിയുടെ കുറവ്. അപ്പം വില്‍പ്പന കഴിഞ്ഞ വര്‍ഷം മൂന്ന് കോടിയുടേതായിരുന്നെങ്കില്‍ ഇത്തവണ വെറും 60 ലക്ഷം മാത്രമാണ്.
മുറിവാടകയിനത്തിലും കുറവ്
അരവണ വില്‍പ്പനയിലൂടെ കഴിഞ്ഞ വര്‍ഷം 18 കോടി വരുമാനമുണ്ടാക്കിയ സ്ഥാനത്ത് ഇത്തവണ 11 കോടിയുടെ കുറവാണുള്ളത്. ഇതുവരെയുളള വരുമാനം 6 കോടിയുടേത് മാത്രമാണ്. മുറിവാടക ഇനത്തിലും പകുതിയോളം കുറവ് ആണ് വരുമാനം. കഴിഞ്ഞ വര്‍ഷം വാടകയിനത്തില്‍ 1 കോടിയാണ് ദേവസ്വത്തിന് ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ 56 ലക്ഷം മാത്രമാണ് ലഭിച്ചിട്ടുളളത്.
പ്രതീക്ഷ വിടാതെ ദേവസ്വം
ബുക്ക് സ്റ്റാളിലെ വില്‍പ്പനയില്‍ മാത്രമാണ് വരുമാനത്തില്‍ വര്‍ധനവുളളത്. ഇത്തവണ 4.37 ലക്ഷത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനത്തിലെ ഇടിവ് കാരണം വിവരങ്ങള്‍ പരസ്യപ്പെടുത്തരുത് എന്ന് ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുകയും സംഘര്‍ഷമൊഴിയുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഭക്തരെത്തുമെന്നും വരുമാനം കൂടും എന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി