ഹൈദരബാദ് വെള്ളപ്പൊക്കം; ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ച 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരബാദ്: കനത്ത മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിനൊപ്പം കൊവിഡ് വ്യാപനവും ഹൈദരാബാദിനെ ദുരിതത്തിലാക്കുന്നു. മഴക്കെടുതുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിപ്പാര്‍പ്പിച്ചവരില്‍ നടത്തിയ പരിശോധനയില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചവരില്‍ കൊവിഡ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചതായി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ ആരോഗ്യം വിഭാഗം അറിയിച്ചു.
കോവിഡ് -19 പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരെയും ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി എതാല രാജേന്ദറും അറിയിച്ചു. രക്ഷാപ്രവർത്തന കേന്ദ്രങ്ങളിൽ സ്ഥാപിച്ച ആരോഗ്യ ക്യാമ്പുകളിൽ ഇതുവരെ 16,000 പേരുടെ ആരോഗ്യപരിശോധന നടത്തി, ആവശ്യമുള്ളവർക്ക് ചികിത്സയും മരുന്നും നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് -19 നിയന്ത്രിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്ന് ജലജന്യരോഗങ്ങളോ മറ്റ് ദീർഘകാല രോഗങ്ങളോ പടരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിലും മന്ത്രി പങ്കെടുത്തു. ആരോഗ്യ ക്യാമ്പുകൾക്ക് പുറമേ, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേര്‍ന്ന് പരിശോധാനയും ചികിത്സയും നല്‍കാന്‍ 42 മൊബൈൽ ഹെൽത്ത് സെന്‍ററുകളും ആരോഗ്യവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications