ഇങ്ങനെ പോയാല്‍ മൂന്നാം പിണറായി സർക്കാർ വരും: ശിവഗിരി മഠത്തിലെത്തിയ രാഹുല്‍ ഗാന്ധിയോട് സന്യാസി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിന പര്യടനം വർക്കല ശിവഗിരി മഠത്തില്‍ നിന്നായിരുന്നു ആരംഭിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധി രാവിലെ ആറുമണിയോടെ ശിവഗിരി മഠത്തിലെത്തിയത്.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡി സി സി അധ്യക്ഷന്‍ പാലോട് രവി, രമേശ് ചെന്നിത്തല തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ഷാള്‍ അണിയിച്ചുകൊണ്ട് രാഹുലിനെ ശിവഗിരി മഠം അധികൃതർ സ്വീകരിച്ചു. സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ 10 മിനിറ്റിലേറെ മഠത്തിൽ ചെലവഴിച്ചു

ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി ശിവഗിരി മഠത്തിലേക്ക് എത്തുന്നത്. അല്‍പനേരം മഠത്തിലെ പ്രാർത്ഥനാ ചടങ്ങുകളിലും രാഹുല്‍ ഗാന്ധി പങ്കുചേർന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മഠത്തിനെ സംബന്ധിച്ച് സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പിണറായി വിജയന്‍ സർക്കാർ തന്നെ തുടരാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം രാഹുല്‍ ഗാന്ധിയോട് തുറന്ന് പറയുകയും ചെയ്തു.
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

ക്ഷണിക്കപ്പെടാതേയും രാഹുല്‍ ഗാന്ധി മഠത്തിലേക്ക് വന്നതില്‍ അതിയായ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ മഠത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അസൌകര്യങ്ങള്‍ കാരണം അദ്ദേഹത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല. നെഹ്രു കുടുംബം മുഴുവൻ മഠത്തിൽ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുൻപ് മഠം സന്ദർശിച്ചിട്ടുണ്ടെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

ശിവഗിരി മഠത്തിൽ നരേന്ദ്രമോദിയെന്നോ രാഹുൽ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരേയും സ്വീകരിക്കും. അതാണ് മഠത്തിന്റെ നിലപാട്. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത്. ഇത് ഇങ്ങനെ തുടർന്നാല്‍ സംസ്ഥാനത്ത് ഇനിയും ഇടത് സർക്കാർ അധികാരത്തില്‍ എത്തുമെന്നും സച്ചിദാനന്ദ പറഞ്ഞു

കോണ്‍ഗ്രസില്‍ ഈഴവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന കാര്യവും സച്ചിദാനന്ദ രാഹുല്‍ ഗാന്ധിയോട് ചൂണ്ടിക്കാട്ടി. 28 ശതമാനമുളള ശ്രീനാരായണീയർക്ക് കോൺഗ്രസിൽ നിന്ന് ഒരു എം എൽ എ മാത്രം ആണുള്ളതെന്ന് വ്യക്തമാക്കിയ മഠം അധികൃതർ ഇക്കാര്യത്തിലെ അതൃപ്തിയും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വ്യക്തമാക്കി. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു

നേരത്തെ ചെമ്പഴന്തിയില്‍ നടന്ന തിരുജയന്തി മഹാസമ്മേളനത്തിലും സംസ്ഥാനത്ത് മൂന്നാം പിണറായി സർക്കാർ അധികാരത്തില്‍ വരുമെന്ന് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം പിണാറായി സർക്കാർ മഹത്തായ പലകാര്യങ്ങളും ചെയ്യാന്‍ മുന്നോട്ട് വന്നപ്പോള്‍, ഇവിടുത്തെ ജനങ്ങള്‍ പക്ഷഭേദങ്ങളൊന്നും കൂടാതെ പിന്തുണയ്ക്കുയും കേരളത്തില്‍ രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വരികയും ചെയ്തു. ഇന്നത്തെ നില വെച്ച് നോക്കുമ്പോള്‍ മൂന്നാം പിണറായി സർക്കാറും വരും എന്നുള്ളതില്‍ സംശയമൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

അതേസമയം, കേരളത്തിന്റെ സാമൂഹിക പരിഷ്കരണ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ഗുരുവിൽ നിന്ന് തന്നെ ഒരാഴ്ച തികയുന്ന ദിനം ആരംഭിക്കാൻ കഴിയുകയെന്നത് യാത്രയ്ക്ക് കൂടുതൽ ഊർജം നൽകുന്നുവെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും നമുക്ക് ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ജാതി-മത വേർതിരിവുകളെ തുടച്ചുനീക്കി, ഗുരു തെളിച്ച വെളിച്ചത്തിന്റെ പാതയിൽക്കൂടി 'ഭാരത് ജോഡോ യാത്ര'യെയും അതുവഴി ഭാരതത്തെയും നമുക്ക് മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications