മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; പരസ്യമായി മാപ്പ് ചോദിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജീവിതത്തിൽ ഇന്നുവരെ ആരോടും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും മാധ്യമപ്രവർത്തകയ്ക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
'മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു', സുരേഷ് ഗോപി കുറിച്ചു.

അതേസമയം മാപ്പല്ല സുരേഷ് ഗോപിയുടേത് ന്യായീകരണമാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു. വനിത കമ്മീഷന് പരാതി നൽകുമെന്നും അവർ പറഞ്ഞു.
കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ചോദ്യം ഉയർത്തിയ മീഡിയ വൺ ചാനലിലെ വനിത മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചത്. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യം തന്നെ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവർത്തിക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. നടനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കെയുഡബ്ല്യുജെയും വ്യക്തമാക്കിയിരുന്നു. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നായിരുന്നു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബു ആവശ്യപ്പെട്ടത്.












Click it and Unblock the Notifications