ഗീതാഞ്ജലി ശ്രീക്ക് ബുക്കർ പുരസ്കാരം: ഹിന്ദി നോവല്‍ പരിഭാഷയ്ക്ക് ലഭിക്കുന്ന ആദ്യ അംഗീകാരം
ദില്ലി: ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് 2022 ലെ ബുക്കർ സമ്മാനം. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷയായ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇതോടെ ബുക്കർ പ്രൈസ് ലഭിക്കുന്ന ഒരു ഇന്ത്യൻ ഭാഷയിൽ എഴുതിയ ആദ്യത്തെ പുസ്തകമായി 'രേത് സമാധി' മാറി. ഡെയ്‌സി റോക്ക്‌വെല്ലാണ് ഗീതാഞ്ജലി ശ്രീയുടെ നോവല്‍ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
ബുക്കർ പുരസ്കാരം തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ഗീതാഞ്ജലി ശ്രീയുടെ പ്രതികരണം. "ഞാൻ ഒരിക്കലും ബുക്കർ സമ്മാനം സ്വപ്നം കണ്ടിരുന്നില്ല, എനിക്ക് അത് നേടാന്‍ കഴിയുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എത്ര വലിയ അംഗീകാരമാണിത്, ഞാൻ ആശ്ചര്യപ്പെടുന്നു, ആഹ്ലാദിക്കുന്നു, ബഹുമാനിക്കുന്നു, വിനീതയാണ്, "- പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ഗീതാഞ്ജലി വ്യക്തമാക്കി.
ബുക്കർ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ഇന്ത്യ-പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് രേത് സമാധിയുടെ ഇതിവൃത്തം. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ തുടങ്ങിയ ഭാഷകളിലേക്കും നോവല്‍ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. നിലവില്‍ ദില്ലിയിലാണ് താമസം. ടോംബ് ഓഫ് സാന്‍ഡിനൊപ്പം വിവിധ ഭാഷകളില്‍ നിന്നും പത്തിലേറെ പുസ്തകങ്ങള്‍ പുരസ്കാരത്തിനായി മത്സരിക്കാനുണ്ടായിരുന്നു.