മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പും ഇന്ദിര ചിനാര്‍ മരങ്ങള്‍ കാണാന്‍പോയി: ജയറാം രമേശ്
കോഴിക്കോട്: പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുലര്‍ത്തിയത് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നുവെന്നും അത് രാജ്യത്തെ ഹരിതവ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താന്‍ കനപ്പെട്ട സംഭാവന നല്‍കിയെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ 'ഇന്ദിരാഗാന്ധി: ദ എക്കോ ഇവാഞ്ചലിസ്റ്റ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും ശക്തമായ പ്രകൃതി സംരക്ഷണ നിയമം കൊണ്ടുവന്നത് ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയാണ്. പരിസ്ഥിതി രംഗത്ത് അവര്‍ പുലര്‍ത്തിയ ഏകാധിപത്യമാണ് സൈലന്റ്‌വാലി പോലുള്ള അതീവ പ്രാധാന്യമുള്ള പരിസ്ഥിതി പ്രദേശങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയത്. സൈലന്റ് വാലി വിഷയത്തില്‍ സിപിഎം ചാഞ്ചാടിയപ്പോള്‍ കര്‍ശനമായ നിലപാട് എടുത്ത് പദ്ധതി വേണ്ടെന്ന് പറയാന്‍ ഇന്ദിരാന്ധിക്ക് സാധിച്ചു. പരിസ്ഥിതിയെ നശിപ്പിക്കുന്ന അണക്കെട്ട് പദ്ധതികള്‍ക്കെതിരെ നിലപാടെടുത്ത ഇന്ദിര അവയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിഷനെയും നിയോഗിച്ചിരുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ടൈഗര്‍ വാലി പദ്ധതിയിലൂടെ കടുവാ സംരക്ഷണത്തിന് അവര്‍ പ്രാധാന്യം നല്‍കി. കാശ്മീരിലെ മഞ്ഞ്കാലത്ത് മാത്രം പുഷ്പിക്കുന്ന ചിനാര്‍ മരങ്ങള്‍ കാണണമെന്ന് നിര്‍ബന്ധം പിടിച്ച് ഇന്ദിരാഗാന്ധി അവിടേക്ക് പോയത് മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പായിരുന്നു. 1980 ല്‍ സ്റ്റോക്‌ഹോമില്‍ സംഘടിച്ച ആദ്യ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത ഏക രാഷ്ട്രത്തലവന്‍ ഇന്ദിരാഗാന്ധിയായിരുന്നു. പിറ്റേ വര്‍ഷം പാരീസില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലും അവര്‍ പങ്കാളിയായത് പരിസ്ഥിതി സംബന്ധിച്ച അവരുടെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥയുടെ ദുഷ്‌കരകാലത്ത് പോലും അവര്‍ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവും സൂക്ഷ്മവുമായ ശ്രദ്ധവെച്ചു പുലര്‍ത്തി. ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു ഭരണാധികാരി പരിസ്ഥിതിക്കും ജീവവ്യവസ്ഥയ്ക്കും വേണ്ടി നിലകൊണ്ടതില്‍ അവരുടെ ആര്‍ദ്രതയും സഹജീവി സ്‌നേഹവും ഉദാത്ത വീക്ഷണവും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം പി മുഹമ്മദ് ഷിയാസ് സംന്ധിച്ചു.












Click it and Unblock the Notifications