ഐഎന്‍എല്‍:പിളര്‍പ്പിനൊടുവില്‍ സമവായത്തിലേക്ക്? ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തി വഹാബ്, ഇടത് സമ്മര്‍ദ്ദം
തിരുവനന്തപുരം: ഐഎന്‍എല്‍ രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗതി എന്തെന്ന് അറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ശക്തമായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നെങ്കിലും സമവായത്തിനുളള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രവര്‍ത്തക പിന്തുണ കൂടുതല്‍ ഭിച്ചത് വഹാബ് വിഭാഗത്തിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ സമവായ ചര്‍ച്ചകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും വഹാബ് വിഭാഗമാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി നടത്തിയ കൂടിക്കാഴ്ച. വിശദാംശങ്ങളും വിലയിരുത്തലുകളും...
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

ഒത്തുതീര്‍പ്പിന്
പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കി ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ എപി അബ്ദുള്‍ വഹാബ് നേതൃത്വം നല്‍കുന്ന വിഭാഗം ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളിലും ഒത്തുതീര്‍പ്പിലെത്തണം എന്ന ആഗ്രഹമാണുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.

മന്ത്രിയുമായി കൂടിക്കാഴ്ച
ഇതിനിടെയാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി എപി അബ്ദുള്‍ വഹാബ് കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. ഗൗരവപ്പെട്ട വിഷയങ്ങളാണ് സംഭവിച്ചത് എന്നും ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ശുഭപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളത് എന്നും വഹാബ് വിഭാഗം നേതാക്കള്‍ പറയുന്നു.

തയ്യാറെന്ന് അറിയിക്കാന്‍
പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന സന്ദേശം കൂടി നല്‍കാന്‍ വേണ്ടിയാണ് മന്ത്രിയെ കണ്ടത് എന്ന് എപി അബ്ദുള്‍ വഹാബ് വണ്‍ഇന്ത്യയോട് പ്രതികരിച്ചു. ആ സന്ദേശം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട് എന്നും വ്യക്തമാക്കി.

പ്രവര്‍ത്തകരുടെ ആവശ്യം
വലിയൊരു ശതമാനം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ ആഗ്രഹം കണക്കിലെടുത്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. കാസിം ഇരിക്കൂര്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കാമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇനി അടുത്ത നീക്കം നടത്തേണ്ടത് കാസിം വിഭാഗമാണ്.

ഇടത് സമ്മര്‍ദ്ദം
ഇടത് മുന്നണിയുടേയും സിപിഎമ്മിന്റേയും ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദം ഐഎന്‍എലിന് മുകളിലുണ്ട്. രണ്ട് പാര്‍ട്ടിയായി പിളര്‍ന്നാല്‍ പിന്നെ മുന്നണിയില്‍ ഉണ്ടാവില്ലെന്ന് വ്യക്തമായ സൂചനയും നല്‍കിയിച്ചുണ്ട്. ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്ക് പിറകില്‍ ഈ സമ്മര്‍ദ്ദവും ഒരു ഘടകമാണ്.

പരസ്പരം തീര്‍ക്കണം
ഐഎന്‍എലിനുള്ളിലെ വിഷയങ്ങളില്‍ മുന്നണിയോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്തിക്കണം. അല്ലാത്ത പക്ഷം മുന്നണിയ്ക്ക് പുറത്ത് പോകേണ്ടി വരും എന്ന ശക്തമായ സന്ദേശവും നല്‍കപ്പെട്ടിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം
പാര്‍ട്ടി രൂപീകരിച്ചത് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഐഎന്‍എലിന് എല്‍ഡിഎഫില്‍ എത്താന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ മന്ത്രിസ്ഥാനവും ലഭിച്ചു. ഈ ഒരു സാഹചര്യത്തില്‍ പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന്റേയും നിരീക്ഷണം. പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഇതുവരെ ഉറച്ച പിന്തുണയുമായി നില്‍ക്കുന്നവര്‍ക്കും ഇതേ അഭിപ്രായമാണ്.

പുറത്ത് പോയി തിരിച്ചുവന്നവര്‍
പാര്‍ട്ടി നേതൃത്വത്തിലുള്ള പലരും ഒരിക്കല്‍ പാര്‍ട്ടി വിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവരാണ്. മറ്റ് ചിലരാണെങ്കില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഇക്കാലത്തിനിടെ ഒരു സംഭാവനയും നല്‍കിയിട്ടില്ല. അത്തരക്കാര്‍ ആണ് പാര്‍ട്ടിയ്ക്കുള്ളിലെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിവക്കുന്നത് എന്നാണ് ആക്ഷേപം.

താത്പര്യമില്ലെങ്കില്‍
കാസിം ഇരിക്കൂര്‍ പക്ഷത്തെ ചില നേതാക്കള്‍ക്ക് ഒത്തുതീര്‍പ്പ് നീക്കത്തോട് താത്പര്യമില്ലെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. വഹാബ്- ദേവര്‍കോവില്‍ വിഭാഗത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിറകെ ഒരു കാസിം വിഭാഗം നേതാവ് ഇത്തരത്തില്‍ ആയിരുന്നു പ്രതികരിച്ചത് എന്നാണ് ആക്ഷേപം. എന്തായാലും ഈ വിഷയത്തിൽ കാസിം ഇരിക്കൂറിന്റെ പ്രതികരണം ഇനിയും വരേണ്ടതുണ്ട്.
Recommended Video

ഇന്നലെ വന്നവര്‍
കാസിം ഇരിക്കൂറിനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും എതിരെ അതി രൂക്ഷമായ പ്രതികരണം ആയിരുന്നു പാര്‍ട്ടിയുടെ ഒരു വിഭാഗം നടത്തിയിരുന്നത്. പാര്‍ട്ടിയുടെ രൂപവത്കരണത്തിലോ വളര്‍ച്ചയിലോ യാതൊരു പങ്കുമില്ലാത്തവര്‍ പാര്‍ട്ടി ശക്തമാപ്പോള്‍ അധികാരകേന്ദ്രങ്ങളായി മാറുന്നു എന്നായിരുന്നു വിമര്‍ശനം. ഏറെ നാള്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു കാസിം ഇരിക്കൂര്‍, വിരമിച്ചതിന് ശേഷം ആണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത്.

എന്താണ് ഫോർമുല
ഒത്തുതീർപ്പിന് തയ്യാറാണെന്ന് വഹാബ് വിഭാഗം പറയുന്പോഴും അത് എന്ത് ഫോർമുലയുടെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമല്ല . ചർച്ചകൾ പുരോഗമിക്കുന്പോൾ മാത്രമേ ഒരു ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വയ്ക്കാനാകൂ എന്ന നിലപാടിലാണ് അബ്ദുൾ വഹാബ് . മറ്റ് ചില കോണുകളിൽ നിന്നും ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിവരം. കാന്തപുരം സുന്നി വിഭാഗം നേതാക്കളും വിഷയത്തിൽ ഇടപെടുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു . ഇതിനിടെ കഴിഞ്ഞ ദിവസം കാസിം ഇരിക്കൂർ കാന്തപുരം വിഭാഗം നേതാക്കളെ പ്രത്യേകമായി കണ്ടതായും വിവരമുണ്ട് . എപി വിഭാഗത്തിന്റെ പിന്തുണ എപി അബ്ദുൾ വഹാബിനാണെന്ന രീതിയിൽ ആണ് ഇപ്പോഴത്തെ പ്രചാരണങ്ങൾ.

പ്രശ്നങ്ങൾ തീരുമോ
മന്ത്രിസ്ഥാനം സംബന്ധിച്ചോ, അധികാരം സംബന്ധിച്ചോ ഉള്ള ഒരു തർക്കമല്ല ഐഎൻഎലിൽ ഉള്ളത് എന്നാണ് വഹാബ് വിഭാഗം നേതാക്കൾ പറയുന്നത്. കാസിം ഇരിക്കൂർ സംസ്ഥാന ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആണ് പ്രശ്നങ്ങൾ തുടങ്ങിയത് എന്നാണ് ആക്ഷേപം. ദീർഘനാൾ മാധ്യമ പ്രവർത്തകനായിരുന്ന കാസിം ഇരിക്കൂർ ഒരു സുപ്രഭാതത്തിൽ ഐഎൻഎലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയത് അണികളിൽ പലർക്കും അന്നേ ദഹിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്. എന്തായാലും തിരഞ്ഞെടുപ്പ് മുന്പ് തന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ കടുത്ത ആശയ സംഘർഷം നിലനിന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ആശയസംഘർഷം മാറ്റിനിർത്താവുന്ന എന്ത് ഫോർമുലയായിരിക്കും മുന്നോട്ട് വയ്ക്കാൻ ആവുക എന്നതും ചോദ്യമാണ്. അത്തരം ഒരു ഫോർമുല കൊണ്ട് മാത്രം ഐഎൻഎല്ലിലെ പ്രശ്നങ്ങൾ തീരുമോ എന്ന ചോദ്യവും ഉയരും.

നിയമ പോരാട്ടവും
ഇതിനെല്ലാം ഇടയിലാണ് ഇരു വിഭാഗങ്ങൾക്കും ഇടയിൽ നിയമ യുദ്ധവും തുടങ്ങിയത്. വഹാബ് വിഭാഹം സംസ്ഥാന കമ്മിറ്റി ഓഫീസിൽ യോഗം നടത്തിയിരുന്നു. സംസ്ഥാന കൌൺസിൽ യോഗം ഓഗസ്റ്റ് 3 ന് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ കോടതിയിൽ നിന്ന് വഹാബ് വിഭാഗത്തെ വിലക്കുന്ന ഉത്തരവ് നേടിയിട്ടുണ്ട് കാസിം ഇരിക്കൂർ. ഇത്തരമൊരു സാഹചര്യത്തിൽ ഓഗസ്റ്റ് 3 ന് വഹാബ് വിഭാഗത്തിന്റെ യോഗം നടക്കുമോ എന്നും അറിയേണ്ടതുണ്ട്.
ഒത്തുതീർപ്പിലെത്തുക എന്ന ആവശ്യത്തിനോട് കാസിം ഇരിക്കൂർ വിഭാഗം മുഖം തിരിച്ചാൽ, അഹമ്മദ് ദേവർകോവിലിന്റെ നിലപാട് നിർണായകമാകും. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് അഹമ്മദ് ദേവർകോവിൽ. മന്ത്രിസ്ഥാനമല്ല തങ്ങൾക്ക് വലുത് എന്ന രീതിയിലുള്ള കാസിം വിഭാഗം നേതാക്കളുടെ പ്രതികരണങ്ങൾ ദേവർ കോവിലിനെ പ്രതിരോധത്തിലാക്കാനുള്ളതാണെന്ന വിലയിരുത്തലുകളും ഉണ്ട്.












Click it and Unblock the Notifications