കൊവിഡ് മാനദണ്ഡം ലംഘിച്ച് ഐഎൻഎൽ 60 അംഗ പ്രവർത്തകസമിതി യോഗം? കോർപ്പറേഷന്റെ വിലക്ക്; നടത്തുമെന്ന് കാസിം ഇരിക്കൂർ
കോഴിക്കോട്: ഐഎന്‍എലില്‍ അസംതൃപ്തി പുകയുകയാണെന്ന വാര്‍ത്തകള്‍ക്കിടയില്‍ ആണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ജൂലായ് 2, വെള്ളിയാഴ്ച കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ വച്ചാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഭരണകക്ഷിയിലെ അംഗമായ പാര്‍ട്ടി ഹോട്ടലില്‍ വച്ച് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത് വലിയ വിമര്‍ശങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇത്തരത്തില്‍ യോഗം നടത്തുന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോഴിക്കോട് കോര്‍പ്പറേഷനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും യോഗം നടത്തുമെന്ന് ഉറപ്പിക്കുകയാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ഈ യോഗത്തിന് പിന്നില്‍ മറ്റുചില അജണ്ടകള്‍ ഉണ്ടെന്നും ആക്ഷേപമുണ്ട്. വിശദാംശങ്ങള്‍...
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

60 അംഗ പ്രവര്‍ത്തക സമിതി
ഐഎന്‍എല്‍ പ്രവര്‍ത്തക സമിതിയില്‍ അറുപതില്‍ പരം അംഗങ്ങളാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള യോഗമാണെങ്കില്‍ അത് തീര്‍ത്തും പ്രോട്ടോകോള്‍ ലംഘനമായിരിക്കും.

25 മുതല്‍ 30 വരെ പേര്‍
പ്രവര്‍ത്തക സമിതി യോഗത്തില്‍ 25 നും 30 നും ഇടയില്‍ ആളുകള്‍ മാത്രമേ പങ്കെടുക്കുകയുള്ളു എന്നാണ് യോഗം വിളിച്ചുചേര്‍ത്ത ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വണ്‍ഇന്ത്യയോട് പറഞ്ഞത്. സാമൂഹ്യ അകലം പാലിച്ച് പരിപാടി നടത്തുന്നതില്‍ എന്താണ് പ്രശ്‌നം എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമേ പങ്കെടുക്കൂ എന്ന് പറയുന്നതില്‍ കഴമ്പില്ലെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പറയുന്നുണ്ട്.

അനുമതിയുണ്ടോ?
ഭരണകക്ഷിയായ പാര്‍ട്ടി തന്നെ ഇത്തരത്തില്‍ ഒരു യോഗം ഇപ്പോള്‍ നടത്തുന്നതില്‍ ശരികേടില്ലേ എന്ന ചോദ്യവും അദ്ദേഹത്തോട് ഉന്നയിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റും ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. ജൂലായ് 2 ന് യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോര്‍പ്പറേഷന്‍ വിലക്ക്
ഇതിനിടെ ഐഎന്‍എല്‍ പ്രവര്‍ത്തക സമിതി യോഗത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ വിലക്കേര്‍പ്പെടുത്തി എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ട്വന്റിഫോര്‍ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗം നടത്താനാവില്ലെന്ന് കാലിക്കറ്റ് ടവര്‍ ഹോട്ടല്‍ അധികൃതര്‍ ഐഎന്‍എല്‍ നേതൃത്വത്തെ അറിയിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഏത് വിധേനയും യോഗം നടത്തുമെന്ന നിലപാടിലാണ് ഐഎന്‍എല്‍ നേതാക്കള്‍ എന്നാണ് വിവരം.

എന്തുകൊണ്ട് പ്രവര്‍ത്തക സമിതി
സാധാരണ നിലയില്‍ ചേരുന്ന ഒരു യോഗം മാത്രമാണെന്നാണ് കാസിം ഇരിക്കൂറിന്റെ പ്രതികരണം. എന്നാല്‍ ചില നിര്‍ണായക ചര്‍ച്ചകള്‍ക്കായാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത് എന്നാണ് വിവരം. പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് എന്തുകൊണ്ട് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചേരുന്നില്ല എന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റ് വിളിച്ചാല്‍
സംസ്ഥാന സെക്രട്ടേറിയറ്റില്‍ 22 അംഗങ്ങള്‍ ആണുള്ളത്. എന്നാല്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ കഴിയില്ലെന്ന് ഉറപ്പായതിനാല്‍ ആണ് ജനറല്‍ സെക്രട്ടറി പ്രവര്‍ത്തക സമിതി യോഗം വിളിച്ചത് എന്നും ആക്ഷേപമുണ്ട്. സെക്രട്ടേറിയറ്റില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന വിഭാഗത്തെ പിന്തുണയ്ക്കുന്നവര്‍ കുറവാണന്നും പറയുന്നു.

ആക്ഷേപങ്ങള്‍ പലവിധം
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റേയും ചില നീക്കങ്ങള്‍ക്കെതിരെ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ചാ വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ശാസിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഇത്തരം വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചതിന് പിന്നില്‍ എന്നും ആക്ഷേപമുണ്ട്.

മന്ത്രിയും പങ്കെടുക്കും
കാലിക്കറ്റ് ടവറില്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തക സമിതി യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍, അത് സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിച്ചേക്കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് മുഖ്യമന്ത്രി കര്‍ശനമായി എല്ലാവര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

പിളര്‍പ്പെന്ന വാര്‍ത്ത
ഇതിനിടെ ഐഎന്‍എല്‍ പിളര്‍പ്പിലേക്ക് എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ഐഎന്‍എലില്‍ ലയിച്ച നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരമൊരു നീക്കമൊന്നും പാര്‍ട്ടിയ്ക്കുള്ളില്‍ ഇല്ലെന്നാണ് കാസിം ഇരിക്കൂര്‍ പറഞ്ഞത്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications