തമ്പാനൂർ സ്റ്റേഷനിലെ എസ്ഐക്കെതിരെ അന്വേഷണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനെ തമ്പാനൂർ സ്റ്റേഷനിലെ എസ് ഐ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
സംഭവത്തിൽ എസ് ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും കമ്മീഷൻ തള്ളി. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ ജൂലൈ 30നകം കമ്മീഷനെ അറിയിക്കാൻ ഡിജിപിക്കും നിർദേശം നൽകി.
2020 ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. മണ്ണ് നീക്കത്തിനുള്ള അനുമതിക്കായി പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി സിയാജ്. എന്നാൽ, പരാതിക്കാരൻ്റെ ഭാഗം കേൾക്കാതെ എസ് ഐ ഇയാളെ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഫോർട്ട് എസി സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാൻ സിഐയെ ചുമതലപ്പെടുത്തുകയായിരുന്നു.എന്നാൽ,എസ്ഐക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ടാണ് സി ഐ സമർപ്പിച്ചത്. ഇത് കമ്മീഷൻ തള്ളുകയായിരുന്നു.
പരാതിക്കാരനെതിരെ മണൽ കടത്തിന് നിരവധി കേസുകളുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനൊപ്പം സമർപ്പിച്ച രേഖകൾ കമ്മീഷൻ പരിശോധിച്ചെങ്കിലും അവയിലൊന്നും പരാതിക്കാരനെതിരെ പിഴയടിച്ചതിൻ്റെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. എസ്. ഐ. മർദ്ദിച്ചെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചെങ്കിലും അങ്ങനെയൊരു നിഗമനത്തിൽ എത്തിയത് എങ്ങനെയാണെന്ന് റിപ്പോർട്ടിൽ പറയുന്നുമില്ല.
എസ് ഐയുടെ മൊഴി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത്. പരാതിക്കാരനെയോ അദ്ദേഹത്തിൻ്റെ സാക്ഷികളെയോ കേട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി.എസ് ഐയുടെ മൊഴി മാത്രം ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സഹപ്രവർത്തകനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നും കമ്മിഷൻ കണ്ടെത്തുകയായിരുന്നു.
അന്വേഷണം നടത്തുന്ന അസിസ്റ്റൻറ് കമ്മീഷണർ ഫോർട്ട് സബ് ഡിവിഷൻ്റെ പരിധിയിൽ വരരുതെന്നും ഉത്തരവിൽ പറയുന്നു. എസ് ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.എസ് ഐ ക്കെതിരെ സിഐ സമർപ്പിച്ച റിപ്പോർട്ട് ഏകപക്ഷീയമാണ്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Recommended Video
ആവശ്യപ്പെട്ട തരത്തിൽ റിപ്പോർട്ട് നൽകാതെ ചുമതല കീഴുദ്യോഗസ്ഥനെ ഏൽപ്പിച്ച ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ നടപടിയെയും കമ്മീഷൻ വിമർശിച്ചു.ഇത്തരം കൃത്യവിലോപങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ ഈ മാസം 30 നകം ഡിജിപി കമ്മീഷനെ അറിയിക്കണം. ഓഗസ്റ്റ് 9 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.