മൂന്ന് തവണ ജയിച്ച തന്നെ സൈഡ് ലൈന്‍ ചെയ്യാന്‍ എളുപ്പമാണോ? കളി സ്പോർട്സ്മാൻ സ്പിരിറ്റിലെന്ന് ശശി തരൂർ
കോഴിക്കോട്: ശശി തരൂർ എംപിയെ പാർട്ടിക്കുളളിൽ കോൺഗ്രസ് നേതൃത്വം ഒതുക്കുന്നു എന്നുളള വിവാദത്തിനിടെ പ്രതികരണവുമായി തരൂർ. പാര്‍ട്ടിയില്‍ സൈഡ്‌ലെന്‍ ചെയ്യപ്പെടുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഏത് കളിയിലും താന്‍ സെന്റര്‍ ഫോര്‍വേര്‍ഡ് ആയിട്ടാണ് കളിച്ച് കൊണ്ടിരിക്കുന്നത്, ചുവപ്പ് കാർഡ് തരാൻ അംപയർ ഇറങ്ങിയിട്ടില്ലെന്ന് തരൂര്‍ മറുപടി നല്‍കി. മൂന്ന് തവണ ജയിച്ച തന്നെ സൈഡ് ലൈന്‍ ചെയ്യാന്‍ എളുപ്പമാണോ എന്ന് തരൂര്‍ ചോദിച്ചു. എന്ത് കളി കളിച്ചാല്‍ സ്‌പോര്‍ട്‌സ് സ്പിരിറ്റിലേ കളിക്കുകയുളളൂ. സ്‌പോര്‍ട്‌സ്മാനായിട്ടാണ് കളിക്കാന്‍ പോകുന്നത്.
എല്ലാവരും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മുന്നോട്ട് പോകണം എന്നാണ് തന്റെ ആഗ്രഹം. തന്റെ സംഭാവനകളും അത്തരത്തിലാകും. അത് ഫോര്‍വേര്‍ഡ് ആയിട്ടോ ഗോള്‍ കീപ്പര്‍ ആയിട്ടോ സബ്‌സ്റ്റിറ്റിയൂട്ട് ആയിട്ടോ ആവാം. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണ് താന്‍ എന്നാണല്ലോ ചിലരുടെ വിചാരം. എല്ലാം ചെയ്യാം. അവരും ഇത് പോലെ സ്‌പോര്‍ട്ടിംഗ് സ്പിരിറ്റില്‍ കളിക്കട്ടെ എന്നും ശശി തരൂര്‍ കോഴിക്കോട് പറഞ്ഞു. എംടി വാസുദേവൻ നായരെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തരൂർ.
ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെയും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെയും താരപ്രചാരണ പട്ടിക ഇറങ്ങിയപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. പേരുണ്ടായാല്‍ മാത്രമല്ലേ പോകാന്‍ സാധിക്കുകയുളളൂ. ആരെയാണ് അവര്‍ക്ക് ആവശ്യമുളളത് എന്നത് അവര്‍ക്ക് അറിയാം. താനുണ്ടാകും എന്ന് കരുതിയതാണ്. എന്നാല്‍ ലിസ്റ്റില്‍ തന്റെ പേരുണ്ടായിരുന്നില്ല. എന്‍എസ്യുക്കാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും അതുകൊണ്ട് ഒഴിവായതാണ് എന്നും ശശി തരൂര്‍ പറഞ്ഞു.
ശശി തരൂരിനെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ ഒരു പൊളിറ്റിക്‌സ് ഇല്ലെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. അദ്ദേഹം പാര്‍ട്ടിയുടെ ഒരു പ്രധാനപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ സംഭാവനയുണ്ടാകും. ഇന്നലെ തരൂര്‍ പറഞ്ഞത് പോലെ ചില സാങ്കേതിക കാരണങ്ങളാണ് പരിപാടി മാറ്റി വെച്ചത് എന്നും മുരളീധരന്‍ പറഞ്ഞു.
Hair: തൈരുണ്ടോ മുടി ആരോഗ്യത്തോടെ വളരും; പക്ഷേ ഇങ്ങനെ ഉപയോഗിക്കണം
കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായുളള തരൂരിന്റെ നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് ഇന്ന് തുടക്കമിട്ടിരിക്കുകയാണ്. അതിനിടെയാണ് തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടികളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസും ചില ഡിസിസികളും പിന്‍മാറിയത് വിവാദമായിരിക്കുന്നത്. ഉന്നത നേതൃത്വത്തില്‍ നിന്നുളള നിര്‍ദേശ പ്രകാരമാണ് പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. ശശി തരൂരിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമാണ് എന്നുമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് തരൂരിന്റെ പരിപാടിയിൽ നിന്നും പിന്മാറിയതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.