ഭക്ഷണചടങ്ങുകളില്‍ വന്‍തോതില്‍ മാലിന്യം, നിയന്ത്രണം വേണമെന്ന് കോഴിക്കോട് കലക്റ്റര്‍
കോഴിക്കോട്: കോഴിക്കോടിനെ സ്വന്തമാക്കിയ വിവിധ സംസ്‌കാരങ്ങളുടെ രുചിക്കൂട്ടുകള്‍ കോര്‍ത്തിണക്കിയ ഓഫീര്‍ ഫെസ്റ്റ് ഭക്ഷ്യമേളയുടെ സമാപനച്ചടങ്ങില്‍ കോഴിക്കോട് സീറോ വേസ്റ്റ് പ്രോട്ടോക്കോളിന്റെ ഉദ്ഘാടനം കളക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുന്ന എല്ലാ പദ്ധതികള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്നും ഓഫീര്‍ ഫെസ്റ്റ് മാലിന്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കപ്പൽശാലയിൽ വൻ പൊട്ടിത്തെറി; നാലു പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്...
കോഴിക്കോട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാലിന്യനിര്‍മ്മാര്‍ജ്ജനം മാറുകയാണ്. നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ മാത്രം മുന്നിട്ടിറങ്ങിയാല്‍ പോര. സാമൂഹ്യസംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെടുന്ന ചടങ്ങുകളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ശരിയായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്താല്‍ നല്ലരീതിയില്‍ മാലിന്യനിര്‍മ്മാജ്ജനം സാധ്യമാക്കാമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഓഫീര്‍ ഫെസ്റ്റ് ഭക്ഷ്യമേളയുടെ സമാപനച്ചടങ്ങില്‍ കോഴിക്കോട് സീറോ വേസ്റ്റ് പ്രോട്ടോക്കോളിന്റെ ഉദ്ഘാടനം കളക്ടര്‍ യു വി ജോസ് നിര്‍വഹിക്കുന്നു
കോഴിക്കോട് ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് സീറോ വേസ്റ്റ് കോഴിക്കോട്. കോഴിക്കോട് പട്ടണത്തിലെ മാലിന്യമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ വോം ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം സീറോ വേസ്റ്റ് പ്രോട്ടോക്കോളിന് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പരമാവധി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് വേസ്റ്റ്, ഫുഡ് വേസ്റ്റ്, പേപ്പര്‍ തുടങ്ങിയവ വ്യത്യസ്ത മാലിന്യങ്ങള്‍ പ്രത്യേകം പാത്രങ്ങളില്‍ നിക്ഷേപിക്കുക, മാലിന്യം സംസ്‌കരിച്ച ജൈവവളം നിര്‍മ്മിക്കുക, പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഭക്ഷ്യമേളയുടെ സമാപനചടങ്ങില്‍ കഥാകാരി ബി എം സുഹ്‌റ മുഖ്യാതിഥി ആയിരുന്നു. അബ്ദുള്‍ ഹമീദ്, ആര്‍ക്കിടെക്ട ടോണി ജോസഫ്, ഉമ്മി അബ്ദുള്ള, മുസാഫര്‍ അഹമ്മദ്, ഷാനി പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ സജീവ് കുമാര്‍ സമാപന സന്ദേശവും ആയിഷ മുഹമ്മദ് നന്ദിയുംപറഞ്ഞു.