ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പേര് പറയാന്‍ മടികാണിക്കരുത്: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസർകോട്: പി കൃഷ്ണപിള്ളക്ക് ശേഷം ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ രണ്ടാമത്തെ സെക്രട്ടറി സി അച്യുതമേനോനും മൂന്നാമത്തെ സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരും നാലാമത്തെ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാടുമായിരുന്നുവെന്നും ആരും ചരിത്രം മറന്നുപോകരുതെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ചിലര്‍ അച്യുതമേനോന്റെ പേര് പറയാന്‍ മടികാണിക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ആദ്യ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് പറയുന്നതില്‍ അഭിമാനമേയുള്ളു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തിലേക്ക് വന്നാല്‍ അവിടെ കൃഷ്ണപിള്ളയുടേയും സി അച്യുതമേനോന്റെയും എംഎന്‍ ഗോവിന്ദന്‍നായരുടേയും ഫോട്ടോയ്‌ക്കൊപ്പം ഇഎംഎസിന്റെ ഫോട്ടോയും കാണാമെന്നും അതാണ് ഞങ്ങളുടെ രീതിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഫാസിസത്തിലേക്കാണ് നീങ്ങുന്നതെന്നും അത് തടയാന്‍ ദേശീയതലത്തില്‍ മതേതര കൂട്ടായ്മ വേണമെന്നും ആദ്യം പറഞ്ഞത് സിപിഐയാണ്. ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ മറ്റു പല സംഘടനകളും ഇക്കാര്യം ചര്‍ച്ചചെയ്യുന്നുവെന്നത് സിപിഐക്കുള്ള അംഗീകാരമാണ്. വോട്ടിനിട്ടും വോട്ടിനിടാതെയും ആര്‍ക്കും തള്ളാം. ചര്‍ച്ച ചെയ്യാനും തിരുത്താനും ഓരോ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. അഴിമതിയും ധൂര്‍ത്തും നടത്തി ബിജെപിക്ക് ഭരണത്തിലേക്കുള്ള പാതയൊരുക്കിയത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications